Wednesday, November 15, 2017

വായന


സർ വാൾട്ടർ  സ്‌കോട് (2013)
ടാലിസ്മാൻ
കോട്ടയം: ഡി.സി. ബുക്സ്. പേജ്‌ 133. വില 90 രൂപ

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത സ്‌കോട്ടിഷ്  സാഹിത്യകാരൻ സർ വാൾട്ടർ  സ്‌കോട് (1771-1832) 12 ആം  നൂറ്റാണ്ടിൽ നടന്ന കുരിശു യുദ്ധത്തെ പാശ്ചാത്തലമാക്കി എഴുതിയ ചരിത്ര നോവലാണ്  ടാലിസ്മാൻ. ചരിത്രവും ഭാവനയും ഇഴ ചേർത്ത് കൊണ്ട് 'ചരിത്ര നോവൽ എന്ന ഒരു സാഹിത്യ ശാഖക്ക് രുപം കൊടുത്തത് സ്‌കോട് ആയിരുന്നു.

ബൈസന്റയിൻ സാമ്രാജ്യം അറബികളുമായും സെൽജൂക്ക്കളുമായും നടത്തിയ യുദ്ധങ്ങളാണ് കുരിശു യുദ്ധത്തിന്റെ പാശ്ചാത്തലം. 1071 ൽ സൽജൂക്ക് തുർക്കികൾ ബൈസന്റൈൻ സാമ്രാജ്യത്തെ തോൽപ്പിച്ചു. ക്രൈസ്തവർക്കും ജൂതന്മാർക്കും മുസ്ലിംകൾക്കും ഒരു പോലെ പുണ്യ സ്ഥലമായ  ജറൂസലേം അറബികളുടെ നിയന്ത്രണത്തിലായി. ജറൂസലേം തിരിച്ച് പിടിക്കാൻ പതിനൊന്നാം നൂറ്റാണ്ടിൽ പോപ്പ് അർബൻ രണ്ടാമൻ യൂറോപ്പിലെ ക്രിസ്ത്യൻ രാജാക്കന്മാരോട് ആഹ്വാനം ചെയ്തു. ഇതാണ് കുരിശു യുദ്ധം തുടങ്ങാൻ കാരണമായത്.  1095 നും 1291 നും ഇടയിൽ ധാരാളം യുദ്ധങ്ങൾ നടന്നെങ്കിലും ക്രൈസ്തവ സൈന്യങ്ങൾക്കിടയിലെ ഐക്യമില്ലായ്മയും അധികാര മോഹവും പരാജയങ്ങൾ മാത്രം സമ്മാനിച്ചു. 1189 മുതൽ 1192 വരെ നടന്ന മൂന്നാം കുരിശുയുദ്ധമാണ്  ടാലിസ്മാ' ന്റെ പാശ്ചാത്തലം.

അതിശക്തനും ധീരനും കണിശക്കാരനുമായ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയെ നേരിടാൻ ഇംഗ്ലണ്ടിലെ രാജാവായിരുന്ന  റിച്ചർഡിന്റെ  നേതൃത്വത്തിലുള്ള ക്രിസ്ത്യൻ സൈന്യം നടത്തുന്ന നീക്കങ്ങളാണ് 'ടാലിസ്മാൻ'  . ഇരു പക്ഷത്തിന്റെയും കീഴടങ്ങാൻ മനസ്സില്ലാത്ത ധീരോദാത്തതയാണ് സ്‌കോട് ഉയർത്തി കാണിക്കുന്നത്.

സിറിയയിലെ ഗുഹാവാസിയായ ക്രൈസ്തവ സന്യാസിക്ക് ഒരു രഹസ്യ സന്ദേശവുമായി പോവുകയായിരുന്ന യോദ്ധാവായ കെന്നത്തുമായി മരുഭൂമിയിൽ ഏറ്റുമുട്ടുന്ന സാരസൻ, അപൂർവ്വ ഇനം പനി കൊണ്ട് കഷ്ടപ്പെട്ട ഇംഗ്ലണ്ടിലെ രാജാവും യുദ്ധത്തിന്റെ നായകനുമായ റിച്ചാർഡിനെ ചികിത്സിക്കാൻ എത്തിയ മുസ്ലിം വൈദ്യൻ, ക്രിസ്ത്യൻ രാജാക്കന്മാർക്കിടയിൽ അധികാരത്തിനായി മത്സരം നടന്നപ്പോൾ മധ്യവർത്തിയും, പരസ്പരം ചതിച്ച് കൊല നടത്തിയപ്പോൾ എല്ലാവർക്കും മുന്നിൽ വെച്ച് ശിരച്ഛേദം നടത്തി നീതി നടപ്പാക്കിയ വിധികർത്താവ് എന്നിങ്ങനെ പല രുപത്തിൽ വേഷ പ്രച്ഛന്നനായി സുൽത്താൻ സ്വലാഹുദ്ദീൻ കടന്നു വരുന്നു.

     ഇറ്റലിയിലെ ഒരു ചെറു രാജ്യമായ മോൺസറേറ്റിലെ രാജാവ് സർ കെന്നത്ത് ആണ്  കഥയിലെ പ്രധാന കഥാപാത്രം. കെന്നത്തും റിച്ചാർഡ് രാജാവിന്റെ സഹോദരി എഡിത്തും തമ്മിലുള്ള പ്രണയത്തെ ചുറ്റി പറ്റിയാണ് കഥ വികസിക്കുന്നത് ശക്തനും ധീരനും ലേഡി എഡിത്തിനോടുള്ള പ്രണയത്തിൽ വിട്ടു വീഴ്ചയില്ലാത്ത കാമുകനുമായിട്ടാണ് സർ കെന്നത്തിനെ പരിചയപ്പെടുത്തുന്നത്. കഥാന്ത്യത്തിൽ സ്‌കോട്ട്ലാന്റിലെ കിരീടാവകാശിയായ ഹണ്ടിങ്ങ്ടൺ പ്രഭുവാണ് കെന്നത്ത് എന്ന വെളിപ്പെടുന്നു.

ദിവ്യ ഔഷധ ശക്തിയുള്ള ഏലസ്സാണ് 'ടാലിസ്മാൻ'.  അത്  വെള്ളത്തിൽ മുക്കി  മരുന്ന് കലർത്തി രോഗിക്ക് കൊടുത്താൽ അസുഖം മാറുന്നു. 'ടാലിസ്മാനിൽ വിവരിക്കുന്ന സംഭവങ്ങൾ മിക്കതും സ്കോട്ടിന്റെ ഭാവന മാത്രമാണ്. എന്നാൽ കഥ വികസിക്കുന്നതിന നുസരിച്ച് ഭാവന ചരിത്രത്തിന്റെ ഭാഗമായി മാറുന്നു.


അറബി പദങ്ങൾ മലയാളത്തിലേക്ക് പകർത്തി എഴുതുമ്പോൾ ഉണ്ടായ പൊറുക്കാനാവാത്ത ഉച്ചാരണ വ്യതിയാനങ്ങൾ പുസ്തകത്തിൽ ഉടനീളം കാണപ്പെടുന്നുണ്ട്. നോവലിന്റെ സംഗ്രഹീത പുനരാഖ്യാനം നിർവ്വഹിച്ചത്  പരമേശ്വരൻ  മൂത്തത് ആണ്.  ഡോ. പി.കെ. രാജശേഖരന്റേ പഠനാർഹമായ ആമുഖം കഥയുടെ പാശ്ചാത്തല ചരിത്രത്തിലേക്ക് വായനക്കാരന് വെളിച്ചം വീശുന്നു

No comments:

Post a Comment