Wednesday, November 15, 2017

വായന


സർ വാൾട്ടർ  സ്‌കോട് (2013)
ടാലിസ്മാൻ
കോട്ടയം: ഡി.സി. ബുക്സ്. പേജ്‌ 133. വില 90 രൂപ

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത സ്‌കോട്ടിഷ്  സാഹിത്യകാരൻ സർ വാൾട്ടർ  സ്‌കോട് (1771-1832) 12 ആം  നൂറ്റാണ്ടിൽ നടന്ന കുരിശു യുദ്ധത്തെ പാശ്ചാത്തലമാക്കി എഴുതിയ ചരിത്ര നോവലാണ്  ടാലിസ്മാൻ. ചരിത്രവും ഭാവനയും ഇഴ ചേർത്ത് കൊണ്ട് 'ചരിത്ര നോവൽ എന്ന ഒരു സാഹിത്യ ശാഖക്ക് രുപം കൊടുത്തത് സ്‌കോട് ആയിരുന്നു.

ബൈസന്റയിൻ സാമ്രാജ്യം അറബികളുമായും സെൽജൂക്ക്കളുമായും നടത്തിയ യുദ്ധങ്ങളാണ് കുരിശു യുദ്ധത്തിന്റെ പാശ്ചാത്തലം. 1071 ൽ സൽജൂക്ക് തുർക്കികൾ ബൈസന്റൈൻ സാമ്രാജ്യത്തെ തോൽപ്പിച്ചു. ക്രൈസ്തവർക്കും ജൂതന്മാർക്കും മുസ്ലിംകൾക്കും ഒരു പോലെ പുണ്യ സ്ഥലമായ  ജറൂസലേം അറബികളുടെ നിയന്ത്രണത്തിലായി. ജറൂസലേം തിരിച്ച് പിടിക്കാൻ പതിനൊന്നാം നൂറ്റാണ്ടിൽ പോപ്പ് അർബൻ രണ്ടാമൻ യൂറോപ്പിലെ ക്രിസ്ത്യൻ രാജാക്കന്മാരോട് ആഹ്വാനം ചെയ്തു. ഇതാണ് കുരിശു യുദ്ധം തുടങ്ങാൻ കാരണമായത്.  1095 നും 1291 നും ഇടയിൽ ധാരാളം യുദ്ധങ്ങൾ നടന്നെങ്കിലും ക്രൈസ്തവ സൈന്യങ്ങൾക്കിടയിലെ ഐക്യമില്ലായ്മയും അധികാര മോഹവും പരാജയങ്ങൾ മാത്രം സമ്മാനിച്ചു. 1189 മുതൽ 1192 വരെ നടന്ന മൂന്നാം കുരിശുയുദ്ധമാണ്  ടാലിസ്മാ' ന്റെ പാശ്ചാത്തലം.

അതിശക്തനും ധീരനും കണിശക്കാരനുമായ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയെ നേരിടാൻ ഇംഗ്ലണ്ടിലെ രാജാവായിരുന്ന  റിച്ചർഡിന്റെ  നേതൃത്വത്തിലുള്ള ക്രിസ്ത്യൻ സൈന്യം നടത്തുന്ന നീക്കങ്ങളാണ് 'ടാലിസ്മാൻ'  . ഇരു പക്ഷത്തിന്റെയും കീഴടങ്ങാൻ മനസ്സില്ലാത്ത ധീരോദാത്തതയാണ് സ്‌കോട് ഉയർത്തി കാണിക്കുന്നത്.

സിറിയയിലെ ഗുഹാവാസിയായ ക്രൈസ്തവ സന്യാസിക്ക് ഒരു രഹസ്യ സന്ദേശവുമായി പോവുകയായിരുന്ന യോദ്ധാവായ കെന്നത്തുമായി മരുഭൂമിയിൽ ഏറ്റുമുട്ടുന്ന സാരസൻ, അപൂർവ്വ ഇനം പനി കൊണ്ട് കഷ്ടപ്പെട്ട ഇംഗ്ലണ്ടിലെ രാജാവും യുദ്ധത്തിന്റെ നായകനുമായ റിച്ചാർഡിനെ ചികിത്സിക്കാൻ എത്തിയ മുസ്ലിം വൈദ്യൻ, ക്രിസ്ത്യൻ രാജാക്കന്മാർക്കിടയിൽ അധികാരത്തിനായി മത്സരം നടന്നപ്പോൾ മധ്യവർത്തിയും, പരസ്പരം ചതിച്ച് കൊല നടത്തിയപ്പോൾ എല്ലാവർക്കും മുന്നിൽ വെച്ച് ശിരച്ഛേദം നടത്തി നീതി നടപ്പാക്കിയ വിധികർത്താവ് എന്നിങ്ങനെ പല രുപത്തിൽ വേഷ പ്രച്ഛന്നനായി സുൽത്താൻ സ്വലാഹുദ്ദീൻ കടന്നു വരുന്നു.

     ഇറ്റലിയിലെ ഒരു ചെറു രാജ്യമായ മോൺസറേറ്റിലെ രാജാവ് സർ കെന്നത്ത് ആണ്  കഥയിലെ പ്രധാന കഥാപാത്രം. കെന്നത്തും റിച്ചാർഡ് രാജാവിന്റെ സഹോദരി എഡിത്തും തമ്മിലുള്ള പ്രണയത്തെ ചുറ്റി പറ്റിയാണ് കഥ വികസിക്കുന്നത് ശക്തനും ധീരനും ലേഡി എഡിത്തിനോടുള്ള പ്രണയത്തിൽ വിട്ടു വീഴ്ചയില്ലാത്ത കാമുകനുമായിട്ടാണ് സർ കെന്നത്തിനെ പരിചയപ്പെടുത്തുന്നത്. കഥാന്ത്യത്തിൽ സ്‌കോട്ട്ലാന്റിലെ കിരീടാവകാശിയായ ഹണ്ടിങ്ങ്ടൺ പ്രഭുവാണ് കെന്നത്ത് എന്ന വെളിപ്പെടുന്നു.

ദിവ്യ ഔഷധ ശക്തിയുള്ള ഏലസ്സാണ് 'ടാലിസ്മാൻ'.  അത്  വെള്ളത്തിൽ മുക്കി  മരുന്ന് കലർത്തി രോഗിക്ക് കൊടുത്താൽ അസുഖം മാറുന്നു. 'ടാലിസ്മാനിൽ വിവരിക്കുന്ന സംഭവങ്ങൾ മിക്കതും സ്കോട്ടിന്റെ ഭാവന മാത്രമാണ്. എന്നാൽ കഥ വികസിക്കുന്നതിന നുസരിച്ച് ഭാവന ചരിത്രത്തിന്റെ ഭാഗമായി മാറുന്നു.


അറബി പദങ്ങൾ മലയാളത്തിലേക്ക് പകർത്തി എഴുതുമ്പോൾ ഉണ്ടായ പൊറുക്കാനാവാത്ത ഉച്ചാരണ വ്യതിയാനങ്ങൾ പുസ്തകത്തിൽ ഉടനീളം കാണപ്പെടുന്നുണ്ട്. നോവലിന്റെ സംഗ്രഹീത പുനരാഖ്യാനം നിർവ്വഹിച്ചത്  പരമേശ്വരൻ  മൂത്തത് ആണ്.  ഡോ. പി.കെ. രാജശേഖരന്റേ പഠനാർഹമായ ആമുഖം കഥയുടെ പാശ്ചാത്തല ചരിത്രത്തിലേക്ക് വായനക്കാരന് വെളിച്ചം വീശുന്നു

Thursday, November 9, 2017

പുനത്തിൽ കുഞ്ഞബ്ദുല്ല (2009)
മൗണ്ടൻ വെഡ്ഡിംഗ്
കോഴിക്കോട്: ഒലിവ് ബുക്സ്, പേജ് 98, വില 60.00 രുപ

പ്രണയവും മരണവും കുടുംബ ബന്ധങ്ങളും ഏറ്റുമുട്ടുന്ന ചെറുതും ഹൃദ്യവുമായ ഒരു  നോവലാണ്  പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ  'മൗണ്ടൻ വെഡ്‌ഡിങ്'.  നമുക്ക് ചുറ്റും ചിലപ്പോഴെങ്കിലും കാണപ്പെടാറുള്ള ത്രികോണ പ്രണയമാണ് പ്രധാന കഥാ തന്തു.  പത്തു വർഷത്തെ വിദേശ വാസം കഴിഞ്ഞ് ദയാനന്ദൻ നാട്ടിൽ തിരികെ എത്തിയത് വൃക്ക രോഗവുമായാണ് .  ഗൾഫ് ജീവിതത്തിനിടയിൽ വിവാഹം കഴിക്കാൻ മറന്ന ദയാനന്ദൻ ഇത്തവണ  അത്  കൂടി മനസ്സിൽ കരുതിയാണ് നാട്ടിൽ വന്നത്. അന്വേഷണം ചെന്നവസാനിച്ചതാവട്ടെ മുറപ്പെണ്ണ്  ഷൈനിയിലും. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴാണ് ഡോ. ജിമ്മി ചാക്കോ ദയാനന്ദന്റെ ഇരു വൃക്കകളും തകരാറിലാണെന്നും ഇനി ഡയാലിസീസ് അല്ലാതെ മറ്റു വഴികളില്ലെന്നും കണ്ടെത്തുന്നത്.

ദയാനന്ദന്റെ അനുജൻ സുഗുണനും ഷൈനിയും തമ്മിൽ നേരത്തെ മുതലേ അഗാധ പ്രണയത്തിലായിരുന്നു. അത്  അറിഞ്ഞ് കൊണ്ട് തന്നെ അവരുടെ അമ്മ വിവാഹാലോചനയുമായി മുന്നോട്ട് പോയി. എതിർക്കുകയും ദുഖത്താൽ നെഞ്ച് പൊട്ടി കരയുകയും ചെയ്ത സുഗുണനെ അന്ന്  അമ്മ സമാധാനിപ്പിച്ചത് ഇങ്ങിനെയാണ്: "..മോനെ നിങ്ങൾ രണ്ട് പേരും എനിക്ക് മക്കളാണ്. ഏട്ടൻ അവളെ കെട്ടിക്കോട്ടെ, ഏട്ടൻ സീരിയസ് രോഗിയല്ലേ? ഇന്നല്ലെങ്കിൽ നാളെ.... പിന്നെ നിനക്കിവളെ  എടുക്കാം. ഏട്ടൻ രോഗിയല്ലേ? കൂടിയാൽത്തന്നെ അവന് എന്ത് ചെയ്യാൻ കഴിയും? പെണ്ണിന് ഒരു കേടും വരില്ല. ഒരു പളുങ്കുപാത്രം പോലെ ശുദ്ധമായിരിക്കും" (പേജ് 13). 

ഏട്ടന്റെ മരണം കാത്ത് നടന്ന സുഗുണൻ, രോഗം ഭേദമാവുന്നത് അറിയുമ്പോളെല്ലാം ഒരു പാട് ദുഖിച്ചു. ഒടുവിൽ വൃക്ക മാറ്റിവെക്കാൻ തീരുമാനിച്ചതിന്റെ തലേന്ന് രാത്രി സുഗുണൻ ഷൈനിയെയും കൊടുക്കാമെന്ന് ഏറ്റ തന്റെ വൃക്കയും കൊണ്ട് ഒളിച്ചോടി. സുഹൃത്തിന്റെ വാഗമണ്ണിലെ സമ്മർ ഹൌസിൽ  അഭയം തേടി. രാത്രിയായപ്പോൾ താഴ്വാരത്തിലെ പേരറിയാത്ത അനേകായിരം പൂക്കളെ തഴുകി തണുത്ത കാറ്റ് അവർക്ക് നേരെ വീശിക്കൊണ്ടിരുന്നു.
കയ്യിലെ പണം തീർന്നാൽ ജീവിക്കാൻ എന്ത് ചെയ്യുമെന്ന ഷൈനിയുടെ ചോദ്യത്തിന് സുഗുണൻ ഉത്തരം കണ്ടെത്തിയത് 'മുപ്പത് വയസ്സുള്ള യുവാവിന് വൃക്ക ആവശ്യാമുണ്ട്' എന്ന പത്ര പരസ്യത്തിലാണ്.   

    "ഒരു വൃക്ക വിറ്റാൽ എത്ര കിട്ടും?"  ഷൈനി ചോദിച്ചു.
    "ഏറ്റവും ചുരുങ്ങിയാൽ ഒരു ലക്ഷം...."  
          "അത് തീർന്നാൽ നമ്മളെന്തു ചെയ്യും?" 
          "നമ്മൾ ഹിമാലയത്തിലേക്ക് പോവും. നീ വരില്ലേ?"
           "അവിടെ ചെന്നിട്ട്?" 
         "..... അവിടെ ഒരു ആത്മഹത്യാ മുനമ്പുണ്ട്..... അവിടെ വെച്ച് നമുക്ക്       ജീവിതം അവസാനിപ്പിക്കാം". 
           "നമുക്കെന്ന് പറയരുത്ജീവിതം അവസാനിപ്പിക്കാൻ ഞാനില്ല." 
         "അപ്പോൾ ഞാൻ താഴേക്ക് ചാടി ആത്മഹത്യ ചെയ്‌താൽ പിന്നെ നീ      എന്ത് ചെയ്യും?"  
         ഒരു കൂസലും ഇല്ലാതെ ഷൈനി പറഞ്ഞു: 
    "ഞാൻ തിരിച്ച് ഏട്ടന്റെ അടുത്തേക്ക് പോവും" (പേജ് 13).

പ്രണയം കൊണ്ട് മരിക്കാനും,  പ്രണയിച്ച് ജീവിക്കാനും കൊതിക്കുന്ന യുവ ഹൃദയങ്ങളുടെ വികാര വേലിയേറ്റങ്ങളാണ് 'മൗണ്ടൻ വെഡ്ഡിംഗ്'.
കഥാകാരിയായ മേരിയയുടെ വളർച്ചയിൽ അസൂയാലു ആവുന്ന ഭർതാവ് ഹാരിയുടെ കഥ പറയുന്ന 'വാർത്തമാനകാലം എന്ന ചെറു നോവലും, താഹ മാടായി പുനത്തിലുമായി നടത്തിയ അഭിമുഖവും അടങ്ങുന്നതാണ് ഒലിവ് പുറത്തിറക്കിയ ''മൗണ്ടൻ വെഡ്ഡിംഗ്'. എന്ന ഈ പുസ്തകം.