Friday, November 1, 2019

ഓളങ്ങളിൽ

തൊഴിലിടങ്ങളിലെ വാരാന്ത്യങ്ങൾ അസഹനീയമായിരിക്കും. വീടും കുടുംബവും നാട്ടിടങ്ങളും വിട്ട് ദൂര ദേശങ്ങളിൽ തനിച്ച് പാർക്കുമ്പോൾ പ്രത്യേകിച്ചും. അത്തരം വേളകളിൽ ഏകാന്തതയുടെ പുറം തോട് പൊട്ടിച്ച്, അപരിചിതങ്ങളായ വഴികളിലൂടെ നാട് കാണാനിറങ്ങുന്നത് അവിസ്മരണീയമാണ്.  അറിയാത്ത ജനങ്ങളും പോകാത്ത വഴികളും, കാണാത്ത കാഴ്ചകളും കിട്ടാത്ത രുചികളും അന്വേഷിച്ചു കൊണ്ടുള്ള യാത്രകൾ. നാം അറിഞ്ഞതിനും അപ്പുറത്തേക്കുള്ള രസകരമായ സഞ്ചാരങ്ങൾ...

കരിമ്പനകളുടെ നാട്ടിൽ നിന്നും  കശുവണ്ടി ഫാക്ടറിയുടെ നാട്ടിലേക്കു  പറിച്ചു നടപ്പെട്ട ആദ്യ കാലങ്ങളിലെ വാരാന്ത്യങ്ങൾ ഇത്തരം യാത്രകളുടെ കാലങ്ങൾ കൂടി ആയിരുന്നു. പലപ്പോഴും ഒറ്റക്കായിരുന്നു യാത്ര, ചിലപ്പോഴൊക്കെ കൂട്ട് ചേർന്നും. 

അലക്ഷ്യമായ യാത്രകളിലൊന്ന് അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പുകളിലൂടെ ആയത് അവിചാരിതമായിരുന്നു. അന്ന് ഒറ്റക്കായിരുന്നില്ല, മലബാറിൽ നിന്ന് തന്നെയുള്ള വേറെയും മൂന്നു നാല് പേരുണ്ടായിരുന്നു. കൊല്ലം KSRTC ബസ് സ്റ്റേഷനോട് ചേർന്ന ബോട്ട് ജെട്ടിയിൽ നിന്നും സർക്കാർ  യാത്രാ ബോട്ടിൽ കയറി. കായലിലൂടെ ഒരു ബോട്ടു യാത്ര, അതും അഞ്ച് രൂപ ടിക്കറ്റിൽ....! കേട്ടപ്പോൾ കൗതുകം തോന്നി. പക്ഷെ യാത്ര ഏറെ രസകരമായിരുന്നു.

കരയോട് ചേർന്ന കായൽ (ദുർ)മണം മാറി തുടങ്ങിയപ്പോൾ കുളിർ കാറ്റു വന്ന് ഹൃദയം തലോടി. അകലെ അറബിക്കടലിൽ കുളിക്കാൻ ഇറങ്ങുന്ന സൂര്യന്റെ കള്ളച്ചിരി കുഞ്ഞോളങ്ങളിൽ വീണ് ചിതറി...!  അഡ്വെഞ്ചർ പാർക്കിൽ  മക്കളെ കളിക്കാൻ വിട്ട് കായൽ കാറ്റും വാടിയ വെയിലും നുകർന്ന് ഏതാനും പേർ  കോൺക്രീറ്റ് കസേരകളിൽ ചാരിയിരിക്കുന്നു. ഒരിക്കലും നിലക്കാത്ത ചെറു ചലനങ്ങളിൽ നൃത്തം വെക്കുന്ന കായലോളങ്ങൾ ഇനിയും പറഞ്ഞു തീർന്നിട്ടില്ലാത്ത നൂറു നൂറു കഥകൾ പറയാൻ വെമ്പൽ കൊള്ളുന്നു. കാലങ്ങളായി ഒരു മഹാ നഗരത്തിന്റെ ഇരുണ്ട ഊടുവഴികളിലൂടെ ഒഴുകി എത്തുന്ന രഹസ്യങ്ങളത്രയും ഉള്ളിലൊതുക്കി വെച്ചിട്ടുണ്ട്. തലമുറകളുടെ സന്തോഷവും കണ്ണ് നീരുമുണ്ട് അതിൽ. മഹാ പ്രതാപികളുടെ ഉയർച്ചയും വീഴ്ചയുമുണ്ട്.          
 
കൊല്ലത്ത് നിന്നും പുറപ്പെടുമ്പോൾ ഏതാനും സീറ്റുകൾ ബാക്കിയുണ്ടായിരുന്നു. യാത്രക്കാരിൽ അധികവും മാർക്കറ്റിൽ വന്നവരായിരുന്നു. വീട്ടു സാധനങ്ങൾ വാങ്ങി വരുന്നവരും, കല്യാണം കൂടി മടങ്ങുന്നവരും, ഡോക്ടറെ കാണാൻ പോയവരും കൂട്ടത്തിലുണ്ട്. കടവുകളിൽ നിന്നും കടവുകളിലേക്ക്എത്തുമ്പോൾ യാത്രക്കാർ മാറി മാറി വന്നു കൊണ്ടിരുന്നു. സാമ്പ്രാണികുടിയിലും കുരീപുഴ കടവിലും ബോട്ട് എത്തിയപ്പോൾ ആളുകളുടെ എണ്ണം കൂടി.

പരിചിതമല്ലാത്ത മുഖങ്ങളും പുറം നാട്ടിലെ സംസാരവും കേട്ടപ്പോൾ സഹൃദയനായ സഹയാത്രികൻ ഭാസ്കര അണ്ണൻ ഞങ്ങളോട് കൂട്ടുകൂടി. പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും നാടറിയാൻ ഇറങ്ങിയതാണെന്നും കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തിളക്കം കൂടി. തമ്പ്രാക്കന്മാർ നാടുവാണ ദേശിങ്ക നാട് മുതൽ വൈദേശിക അധിനിവേശത്തെ  നെഞ്ചും വിരിച്ചു എതിരിട്ട പഴമക്കാരുടെ വീരേതിഹാസങ്ങളും കുണ്ടറ വിളംബരവും  കശുവണ്ടി വ്യവസായ പെരുമയും ഒക്കെ ഒരു ചരിത്രാധ്യാപകന്റെ വാക് ചാതുരിയോടെ പറയുന്നത് കേട്ടപ്പോൾ ഞാൻ എന്റെ ഒമ്പതാം ക്ലാസ്സിലെ ഹമീദ് മാഷിന്റെ ഹിസ്റ്ററി ക്ലാസ്സിൽ തിരിച്ചെത്തി. വേലുത്തമ്പി ദളവയും കുണ്ടറ വിളംബരവും കേട്ട് ലാസ്റ്റ് ബെഞ്ചിലിരുന്ന് ഉറക്കം തൂങ്ങിയതും ചോക്ക് പൊട്ടുകൊണ്ട് ഏറ് കൊണ്ടതും  ഞെട്ടിയുണർന്നതും ക്ലാസ് ഒന്നടങ്കം കളിയാക്കി ചിരിച്ചതും ശിക്ഷ ഏറ്റുവാങ്ങി ബെഞ്ചിന് മുകളിൽ കയറി നിന്ന്  വിനീത വിധേയനായി തലകുനിച്ചു നല്ല പിള്ള ആയതുമൊക്കെ മങ്ങിയ ഓർമ്മയുടെ കായൽ പരപ്പിലൂടെ ഒരു വെളുത്ത പായക്കപ്പലേറി അകക്കണ്ണുകളിലേക്കു ഒഴുകി വന്നു.    
   
ഭാസ്കരൻ അണ്ണൻ നാട്ടു വിശേഷങ്ങൾ തുടർന്ന് കൊണ്ടേ ഇരുന്നു. പ്രാക്കുളത്തെ ശ്രീ കുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവമാണ് പുതിയ വിശേഷം.  ഉത്സവം കാണാൻ അദ്ദേഹം  ഞങ്ങളെയും ക്ഷണിച്ചു. അങ്ങിനെ, വന്ന ബോട്ടിൽ തന്നെ തിരികെ പോകാനിരുന്ന ഞങ്ങൾ പ്രാക്കുളത്ത് കപ്പലിറങ്ങി.
നാട്ടു വഴികളെല്ലാം ഉത്സവ  ഛായയിലാണ്. സ്ത്രീകളും കുട്ടികളും മുതിർന്നവരുമെല്ലാം പുത്തനുടുപ്പിട്ട്, നെറ്റിയിൽ കുറി വരച്ച് ആഘോഷത്തിന്റെ നിറപ്പകിട്ടോടെ റോട്ടിലും വീട്ടിലും കാണപ്പെട്ടു. ഉത്സവ പറമ്പിൽ നല്ല തിരക്കുണ്ടായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജ കേസരികൾ നിരനിരയായി നിൽക്കുന്നു. പഞ്ച വാദ്യവും ശിങ്കാരി മേളവും കൊട്ടിക്കയറുന്നു. ശിവനും പാർവതിയും സരസ്വതിയും ആലിലക്കണ്ണനുമൊക്കെ  ആലക്തിക ദീപങ്ങളുടെ വർണ്ണ ശോഭയിൽ നയന മനോഹരങ്ങളായി പുനർജനിക്കുന്നു.  കാതടപ്പിക്കുന്ന വെടിക്കെട്ടും ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് കരിമരുന്ന്  പ്രയോഗവും. അലയൊടുങ്ങാത്ത ജനപ്രവാഹത്താൽ ആനന്ദത്തിന്റെ പൊടി പടലങ്ങൾ ആകാശത്തോളം ഉയർന്നു പൊങ്ങുന്നു.     

നാട്ടുത്സവങ്ങൾ വർണ്ണങ്ങളുടെയും ശബ്ദങ്ങളുടെയും ആവിഷ്കാരത്തിന്റെയും ഉത്സവമാണ്നാടൻ കലകളും നാടൻ പാട്ടും നാട്ടുല്പന്നങ്ങളും വിനിമയം ചെയ്യപ്പെടുന്ന ഇടങ്ങൾ... കുന്തത്തിൽ കോർത്ത് വെച്ച കളിക്കോപ്പുകളും, നൂലിൽ കെട്ടിയ വർണ്ണ ബലൂണുകളും, മലരും പൊരിയും നുറുക്കും, കരിപ്പട്ടിയും കട്ടൻചായയും, കള്ളും കരിക്കും,  കോണിയും പാമ്പും, ആന-മയിൽ-ഒട്ടകവും, സർക്കസും മാജിക്കും, കിലുക്കി കുത്തും, പാട്ടും കുരവയും, കെട്ട് കാഴ്ചകളും ഒക്കെ നിറഞ്ഞാടുന്ന നാട്ടുത്സവങ്ങൾ...!  ആണും പെണ്ണും കുട്ടികളും മുതിർന്നവരുമൊക്കെ പൊയ്മുഖങ്ങളില്ലാതെ ആർത്തുല്ലസിക്കുന്ന ആനന്ദവേളകൾ...!         
പ്രാക്കുളത്തെ നാട്ടുത്സവം പറഞ്ഞ് അറിയിക്കാനാവാത്ത പുത്തൻ അനുഭവമായിരുന്നു.  ചെണ്ട മേളക്കാരുടെ കൈ താളത്തിനൊത്ത് ഒരു നാട് മുഴുവൻ ചുവടു വെച്ച് കൊട്ടിക്കയറിയപ്പോൾ  അവരിൽ ഒരു തുള്ളിയായി ഞങ്ങളും അലിഞ്ഞ് അലിഞ്ഞ് ഇല്ലാതായി.

-കെ. എം. മുസ്തഫ, മണ്ണാർക്കാട്.
28.10.2019

Saturday, October 26, 2019

പേരത്തണൽ

വീട്ടുമുറ്റത്തെ പേര പഴുക്കാൻ  തുടങ്ങിയിരിക്കുന്നു. കഷ്ടിച്ച് മൂന്നു വയസ്സ് പ്രായമേ ഉള്ളൂ പേര തൈയ്യിന്. ആറടി പൊക്കം വരില്ല, കൂടുതൽ ശിഖരങ്ങൾ ഇല്ല. ഉള്ളവയാവട്ടെ മേലോട്ട് വളരാൻ മടിച്ച്  വശങ്ങളിലേക്ക് ചരിഞ്ഞ് തൂങ്ങി കിടപ്പാണ്. കഴിഞ്ഞ വർഷം മൂന്നേ മൂന്ന് പേരക്ക തന്ന് കൊതിപ്പിച്ചു. അത് പാകമാവാൻ കാത്തിരുന്നതായിരുന്നു. ഞാനെത്തും മുമ്പേ അത് മറ്റാരൊക്കെയോ കൊത്തി കൊണ്ട് പറന്ന് പോയി. ഇത്തവണ പക്ഷെ നിരാശപ്പെടുത്തിയില്ല. ചില്ലകൾ തോറും കായ്‌കൾ. ഓരോ ഇലക്കമ്പിലും രണ്ടോ മൂന്നോ പേരപ്പഴങ്ങൾ ! പേരകൾക്ക് പ്രായവും വലിപ്പവും കൂടുന്നതിനനുസരിച്ച് ചില്ലകൾ വിനയാന്വിതനായി തല താഴ്ത്തി താഴോട്ട് കുനിയുന്നു. ഒറ്റ ഇരിപ്പിൽ തല ഇളകാതെ ഞാനൊന്ന് എണ്ണിനോക്കി. ചെറുതും വലുതുമായി 214 പേരകൾ !

വീട്ടിലെത്തുന്നവർക്കെല്ലാം ഇപ്പോൾ കൗതുകമാണ്. ഉമ്മറത്തെ പേരത്തൈയിൽ നിന്നും കയ്യോടെ പറിച്ച് മധുരം നുണഞ്ഞിട്ടേ ആരും വാതിൽ പടി ചവിട്ടുന്നുള്ളൂ. വീട്ടിലെ കുട്ടികളും മുതിർന്നവരും നേരം പുലർന്നാൽ പേരതൈ ചുവട്ടിലെത്തും. നല്ല മൂത്തു പഴുത്ത തേൻ പേരക്കായി ചില്ലകൾ തോറും കണ്ണയക്കും. കയ്യോടെ പറിച്ചു രുചിനോക്കും - ഗാർഡൻ ഫ്രഷ്....!

പേരക്ക പഴുക്കാൻ തുടങ്ങിയതിൽ പിന്നെ വീട്ടുവളപ്പിലെ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. പഴങ്ങളുടെ മൊത്തം അവകാശമുന്നയിച്ച് കാക്കക്കൂട്ടങ്ങൾ രാവിലെ തന്നെ പറന്നിറങ്ങും. വിട്ടുകൊടുക്കാൻ ഒട്ടും തയ്യാറാകാതെ വരയണ്ണാനും മക്കളും ചിലച്ചു കൊണ്ട് പ്രതിരോധിക്കും. വണ്ണാത്തിക്കിളികളും, കുറിവാലൻ കുരുവികളും അവസരത്തിനായി കാത്തിരിക്കും. പച്ച പട്ടുടുത്ത് ചുണ്ടുകളിൽ ചെഞ്ചായമിട്ട് പത്രാസോടെ പറന്നിറങ്ങുന്ന തത്ത കൂട്ടങ്ങൾ ആരെയും കൂസാതെ വേണ്ടത്ര കൊത്തി തിന്ന് കളിചിരിയോടെ പറന്ന് പോവും. എവിടെ നിന്ന് വന്നെന്നോ എവിടേക്കു പോയ് മറയുന്നെന്നോ അറിയില്ല. പുള്ളിപ്പാവാടയിട്ട് വരുന്ന കുറെ പൂമ്പാറ്റ കുഞ്ഞുങ്ങളുണ്ട്. അവർക്കു പൂക്കളോടാണ് കൂടുതൽ ഇഷ്ടം. വൈകി വിടർന്ന പേരപ്പൂക്കളുടെ ഇതളുകളിൽ പറന്നിറങ്ങി അവർ തേൻ കുടിക്കും, കൈകളിൽ പൂമ്പൊടി ശേഖരിച്ച് കൂടുകളിലേക്ക് തിരിക്കും. അലഞ്ഞ് നടക്കുന്ന ആകാശ തുമ്പികൾ പേരമരത്തിനു ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. പേരക്കയോടല്ല അവർക്കും താല്പര്യം; തേൻ നിറഞ്ഞ പൂക്കളോടാണ്. നേരം പുലർച്ച മുതൽ ഈ കലപില ശബ്ദങ്ങളും കോങ്കണ്ണിക്കാക്കയുടെ ശകാരവും അണ്ണാറക്കണ്ണന്റെ ചിലക്കലും കിളികൊഞ്ചലുമൊക്കെയായി വീടിപ്പോൾ ശബ്ദ സാന്ദ്രമാണ്. രാത്രി കാലങ്ങളിൽ മാത്രം വരുന്ന ചില ഭീകരരും ഉണ്ട്. കറുത്ത ഗൗണിട്ട, ചോരക്കണ്ണുകളുള്ള വവ്വാലുകൾ. അവർ പകൽ പുറത്തിറങ്ങില്ല. ഇരുട്ട് പറക്കുമ്പോൾ ശബ്ദമുണ്ടാക്കാതെ അതിവേഗത്തിലാണ് അവരുടെ സഞ്ചാരം. നോട്ടമിട്ടത് പറിച്ചെടുത്ത് പറന്ന് പോവും. പണ്ട് മുതൽക്കേ ജനങ്ങൾക്ക് പേടിയാണവരെ. നിപ്പ രോഗ വാഹകരാണെന്ന് കൂടി കേട്ടപ്പോൾ ജനം വവ്വാലുകളെ ഭീകരപ്പട്ടികയിൽ ചേർത്തു.   

പേരക്കൊമ്പിലെ അതിഥികളും ബഹളങ്ങളും കണ്ടിങ്ങനെ വീട്ടു വരാന്തയിലെ ചാരു കസേരയിൽ, മൗനിയായി, അവരിൽ ഒരാളായി ഇരിക്കാൻ എന്ത് രാസമാണെന്നോ... വെയിൽ വാടിയ വൈകുന്നേരങ്ങളിൽ ചെറു കുളിരുമായി വന്നെത്തുന്ന വടക്കൻ തെന്നൽ കൂടിയാവുമ്പോൾ അനിർവചനീയമായ ഒരു ആനന്ദത്തിന്റെ ആത്മീയതയിൽ അറിയാതെ ലയിച്ചു പോവും.

ഗേറ്റ് കടന്നു മുന്നിൽ വന്നു നിൽക്കുന്ന രണ്ടു 'ചെറു നാണ'ങ്ങൾ ശ്രദ്ധ തിരിച്ചു. കൈകൾ ചേർത്തു പിടിച്ച് മുട്ടിച്ചേർന്നു നിൽപ്പാണ് രണ്ടു പേരും. നാണവും പേടിയും ഒരു പോലെ നിഴലിക്കുന്നുണ്ട് ആ കുഞ്ഞു മുഖങ്ങളിൽ. എന്നോട് എന്തോ ചോദിയ്ക്കാൻ ഉള്ളത് പോലെ. അതോ അവരുടെ ലക്ഷ്യ വഴിയിൽ അപ്രതീക്ഷിതമായി എന്നെ കണ്ട അന്ധാളിപ്പോ? പതിവ് ഗൗരവത്തിൽ അല്പം പുഞ്ചിരി ചേർത്ത് നേർപ്പിച്ച് ഞാൻ അവരെ നോക്കി, എന്ത്യേ എന്നൊന്ന് തലയനക്കി. തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ കുഞ്ഞു ചുണ്ടുകളിൽ എത്താതെ തിരികെ പോവുന്നത് ഞാനറിഞ്ഞു. ആ കണ്ണുകൾ പേരമരത്തിലേക്കു നീണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. പറിച്ചോളൂ എന്ന് അനുവാദം കൊടുത്ത് ഞാനെന്റെ കസേരയിൽ ചാരിയിരുന്നു.        

സുൽത്താൻ പറഞ്ഞത് തന്നെയാണ് വലിയ ശരി. ഞാൻ മാത്രമല്ലല്ലോ ഇതിന്റെ അവകാശി. ഇക്കണ്ടവർക്കെല്ലാം അവകാശപ്പെട്ടതാണീ നിൽക്കുന്ന പേരപ്പഴങ്ങൾ. അല്ലെങ്കിലും ഞാൻ മാത്രമെങ്ങിനെ ഇതിന്റെ ഉടമയാവും? പേരറിയാത്തൊരു തമിഴ് കർഷകന്റെ പാടത്ത് വിളഞ്ഞ്, ഞാൻ പോലുമറിയാതെ എന്നിലൂടെ വീട്ട് മുറ്റത്തു വന്നു വീണതാണ്. അത് മുളച്ചു വളർന്ന് പന്തലിച്ചു. അതിനെ പിഴുതെറിയാതെ വെള്ളമൊഴിച്ച്  സംരക്ഷിച്ചു. അത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ആയതിനാൽ അണ്ണാനും, കുരുവിയും, തത്തയും, കാക്കച്ചിയും, വവ്വാലും, തുമ്പിയും, പൂമ്പാറ്റയും, ഓന്തും, ഉറുമ്പും, അയലത്തെ പെൺകിടാങ്ങളും, ബന്ധുക്കളും കൂട്ടുകാരും എല്ലാവരും വരട്ടെ. തേൻ കുടിക്കട്ടെ, പൂമ്പൊടി ഭക്ഷിക്കട്ടെ, പേരപ്പഴം തിന്ന് വിശപ്പടക്കട്ടെ. വയറു നിറയുമ്പോൾ പാട്ടുപാടി നൃത്തം ചെയ്യട്ടെ. ആ നിറഞ്ഞ വയറുകളുടെ സന്തോഷത്തിൽ ഈ ഭൂമിയും പ്രകൃതിയും ഞാനും ആനന്ദിക്കട്ടെ.    

Sunday, September 29, 2019

മുതലകൾ വാഴുന്ന ഇടം



അന്നൊരു ബുധനാഴ്ചയായിരുന്നു. 2019 ജൂലൈ 31 നു കർക്കടക വാവ്. ഫുഡ് ആൻഡ് ട്രിപ്പിലെ ഐവർ സംഘം അതിരാവിലെ കൊല്ലത്തു നിന്നും പുറപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള ദേശീയപാതയിൽ മൂന്നുമുക്ക് ജംഗ്ഷനിൽ   നിന്നും ഇടത്തോട്ട് തിരിഞ്ഞു എം.സി. റോഡിലേക്ക് ചേർന്നു. വെഞ്ഞാറംമൂട് എത്തിയപ്പോൾ സംഘാംഗം ആദർശിന്റെ തറവാട്ട് വീട്ടിൽ ഇറങ്ങി പ്രാതൽ കഴിച്ചു. ചൂട്  പൂരിയും,  തൈര് സാലഡും - അമ്മയുടെ കൈപ്പുണ്യം. 


കർക്കടക വാവിന് തോരാത്ത മഴയാണെന്നാണ് പഴമക്കാർ പറയുന്നത്. ഇത്തവണ അതുണ്ടായില്ല. മാനത്തെ മഴയെല്ലാം കഴിഞ്ഞ വർഷം  പേമാരിയായും പ്രളയമായും പെയ്തു തീർന്നല്ലോ. ഇന്നിപ്പോൾ നീലാകാശം, വെള്ളി മേഘങ്ങൾ, മഞ്ഞ വെയിൽ, കരുണയില്ലാത്ത സൂര്യൻ...


നെടുമങ്ങാട് വഴി കാപ്പുകാട് ആന പുനരധിവാസ  കേന്ദ്രത്തിലേക്കാണ് യാത്ര. പല കാരണങ്ങളാൽ അവശത അനുഭവിക്കുന്ന ആനകളുടെ  പുനരധിവാസ കേന്ദ്രം. വനം വകുപ്പിനാണ് നടത്തിപ്പ് ചുമതല. ഇതൊരു ടൂറിസ്റ്റ് കേന്ദ്രമല്ല. പക്ഷെ ചെറിയ ഫീസൊടു കൂടി സന്ദർശകരെ അനുവദിക്കുന്നുണ്ട്‌.  85 കഴിഞ്ഞ ആന മുത്തശ്ശിയും നാലു വയസ്സുകാരൻ ആന കുമാരനുമൊക്കെ ഇവിടുത്തെ അന്തേവാസകളാണ്. പല പ്രായങ്ങളിൽ പല കാടുകളിൽ നിന്നും നാടുകളിൽ നിന്നുമായി വന്നു ചേർന്ന മുപ്പതിലേറെ ആനകളുണ്ട്. കൃത്യമായ പരിചരണവും മരുന്നും ചികിത്സയു മൊക്കെയായി സുഖവാസത്തിൽ ആണവർ. എങ്കിലും കാലിലെ ചങ്ങലയും തോളിലെ തോട്ടിയും നൊമ്പരമായി കൺ തടത്തിലൂടെ ചാലിട്ടൊഴുകുന്ന പാടുകളുണ്ട്. പത്തു മണിക്ക് ഉള്ള സമൂഹ ആനയൂട്ടും നീരാട്ടും കാണാൻ സന്ദർശകർ തിരക്ക് കൂട്ടുന്നു. നെയ്യാർ ഡാമിന്റെ വൃഷ്ടി പ്രദേശമാണിത്. അതിനാൽ വെള്ളമുണ്ട്, തണലേകി മരങ്ങളും കാടും. തടാകം പോലെ കെട്ടി നിൽക്കുന്ന വെള്ളത്തിൽ ബോട്ടിങ് സൗകര്യമുണ്ട്. ഫൈബർ ബോട്ടും, ചങ്ങാടവും കുട്ടവഞ്ചിയുമൊക്കെ സന്ദർശകരെ കാത്തിരിക്കുന്നു.

കാപ്പുകാട്ടിലെ കാഴ്ചകൾ കഴിഞ്ഞപ്പോൾ നെയ്യാറിലേക്കു തിരുച്ചു. 7.5 കീ മീ. ദൂരമുണ്ട്. നെയ്യാറിൽ നിന്നും തിരുവനന്തപുരത്തേക്ക് 30 കീ.മീ. വരുംഉച്ചയോടെ ഡാം സൈറ്റിലെത്തി. നെയ്യാർ, കല്ലാർ, മുല്ലയാർ, കരവലിയാർ തുടങ്ങിയ ചെറുതും വലുതുമായ പുഴകളെ തടഞ്ഞു നിർത്തി, പശ്ചിമ ഘട്ട താഴ്വാരത്ത് 1958 ലാണ് നെയ്യാർ ഡാം പണിതത്91ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഡാമിൽ ധാരാളം കുന്നുകളും തുരുത്തുകളും ഉയർന്നു നിൽക്കുന്നത് കാണുമ്പൊൾ പച്ച പട്ടുടുത്ത ദ്വീപുകളുടെ മനോഹാരിത മനം കവരുംടൂറിസം വകുപ്പ്, ഡാമിലൂടെ ബോട്ട് യാത്രയും ദ്വീപുകളിൽ ലയൺ സഫാരിയും ഒരുക്കിയിട്ടുണ്ട്. കാട്ടു വഴികളിൽ അലഞ്ഞു നടക്കുന്ന  സിംഹ-സിംഹിണികൾക്ക് അരികിലൂടെ യാത്ര ചെയ്യാം, അടുത്ത് നിന്ന് കാണാം.



നരഭോജികളായ മുതലകൾ വിഹരിക്കുന്ന ഇടമാണത്രെ നെയ്യാർ ഡാം. അതിനാൽ വെള്ളത്തിൽ ഇറങ്ങുന്നതിനു കർശന നിയന്ത്രണമുണ്ട്. മുറിവേറ്റവരും, രോഗാതുരരും, പ്രായം കൊണ്ട് അവശത അനുഭവിക്കുന്നവരുമായ മുതലകൾക്ക് വേണ്ടി സർക്കാരിന്റെ പുനരധിവാസ കേന്ദ്രമുണ്ടിവിടെ. സന്ദർശകർക്ക് അടുത്ത് നിന്ന് മുതലകളെ കാണാം. വെള്ളത്തിലോ കരയിലോ നിശ്ചലരായി കിടക്കുന്ന മുതലച്ഛന്തം ആസ്വദിക്കാം! തൊട്ടപ്പുറത്തു റോഡിനോട് ചേർന്ന് മാനുകൾക്കുള്ള അധിവാസ കേന്ദ്രവുമുണ്ട്. വെള്ളപ്പുള്ളികളുള്ള സ്വർണ്ണക്കമ്പളം പുതച്ച, സ്ഫടിക കണ്ണുള്ള, ഓമനത്തം നിറഞ്ഞ സുന്ദരികളും സുന്ദരന്മാരുമായ മാൻ കൂട്ടങ്ങൾ കൺകുളിമ നൽകും, മനസിന് ആനന്ദം പകരും 

മാനും മുതലയും, സിംഹവും കാടും, ജലാശയത്തിലെ ചെറു തിരകളും, കുഞ്ഞിളം കാറ്റും ആവോളം ആസ്വദിച്ചു തിരികെ ബോട്ടിൽ കയറി കരക്കണഞ്ഞു. ഡാമിന് മുകളിൽ കയറി ഐസ്ക്രീം നുണയുമ്പോൾ പടിഞ്ഞാറ് നിന്നും പ്രണയം മൂളി ഒരു കുസൃതി കാറ്റ് കുണുങ്ങി കുണുങ്ങി കവിളുകളെ തലോടി കടന്നു പോയി.

വിശപ്പ് ഉണർന്ന് എണീക്കാൻ തുടങ്ങിയിരുന്നു. റോഡരികിലെ പെട്ടിക്കടകളിൽ  “ഉപ്പിലിട്ടത്കൊതിപ്പിച്ചു കൊണ്ടിരുന്നു. നല്ല തണുത്ത മോരിൻ വെള്ളത്തിനായി ഓർഡർ കൊടുത്തു. കത്തിക്കയറാൻ തുടങ്ങിയ വിശപ്പിനെ അണക്കാൻ, പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചതച്ചിട്ട് മൺകുടത്തിൽ തണുപ്പിച്ച, നാടൻ പശുവിന്റെ പാലിൽ ഉണ്ടാക്കിയ പുളിയൂറുന്ന മോരിൻ  വെള്ളം കൊതിച്ചിരുന്ന ഞങ്ങൾക്ക് പക്ഷെ നിരാശയായി. മോര് ചീത്തയായിരിക്കുന്നുവല്ലാത്തൊരു അരുചി...



മടക്ക യാത്രയിൽ ഡാമിന്റെ ഒരറ്റത്ത് നാട്ടുകാർ കുളിക്കുന്നതും അലക്കുന്നതും ശ്രദ്ധയിൽ പെട്ടു. മുതലപ്പേടി ഉള്ളിലുള്ളതിനാൽ അടുത്ത് കണ്ട വീടുകളിൽ കയറി ചോദിച്ചു. അവർ തന്ന ധൈര്യത്തിൽ കുളിക്കാൻ ഇറങ്ങി. മുകളിൽ പൊള്ളുന്ന സൂര്യൻ. വെള്ളത്തിന് മരം കോച്ചുന്ന തണുപ്പ്. ഹൃദ്യമായ നീരാട്ട് രണ്ടര മണിക്കൂറിലേറെ നീണ്ടു.



തിരികെ വരുമ്പോൾ പൊന്മുടി കൂടി സന്ദർശിക്കണം എന്നായി. നെയ്യാറിൽ നിന്നും ആര്യനാട്, തളിക്കോട്, വിതുര, കല്ലാർ വഴി 48 കീ. മീ. ഉണ്ട് പൊന്മുടിയിലേക്ക്.  ഉച്ച ഭക്ഷണം വേണ്ടെന്നു വെച്ചു. നാല് മണിക്ക് മുന്നേ എത്തിയില്ലെങ്കിൽ പൊന്മുടി കയറാൻ അനുവാദം കിട്ടില്ല. വെച്ചു പിടിച്ചു. പ്രതീക്ഷിച്ചതിലും നേരത്തെ മലമുകളിലെത്തി. ഒഴിവു ദിവസമായതിനാൽ ധാരാളം വാഹനങ്ങളും സന്ദർശകരുമുണ്ട്.  ഞങ്ങൾ മുകളിലെ ത്തുമ്പോൾ തണുപ്പ് ഇറങ്ങി വരുന്നതേ ഉള്ളൂ. പൊന്മുടി കുന്നുകൾ നിറയെ മനുഷ്യർ മുളച്ചിരിക്കുന്നു. വിവിധ വർണ്ണങ്ങളിൽ മലകളിൽ നിറഞ്ഞ് നിന്ന മനുഷ്യരെ ദൂരെ നിന്ന് കാണുമ്പോൾ  മഞ്ഞയും വെള്ളയും ചുവപ്പും നീലയുമൊക്കെ പൂക്കൾ ഇടകലർന്നു വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടത്തിന്റെ ഭംഗി. കാറ്റിലാടുന്ന പൂക്കളെ പോലെ മനുഷ്യന്റെ ചലനങ്ങൾ കണ്ണുകളിൽ കൗതുകം നിറക്കുന്നു.

ഇളം തെന്നൽ പിൻവാങ്ങി. കുന്നിറങ്ങി ചെറുകാറ്റ് വന്നപ്പോൾ കുളിരും കൂടെ വരുന്നുണ്ടായിരുന്നു. കൈ തലപ്പുകൾ  ചേർത്ത് ഉരസിയും, പോക്കറ്റിൽ തിരുകിയും കുളിരാസ്വദിച്ച് ഞങ്ങൾ താഴ്വാരങ്ങളിലൂടെ നടന്നു നീങ്ങി; ഉയർന്നു നിൽക്കുന്ന കുന്നുകൾ കീഴടക്കി. പാറക്കല്ലുകളിൽ കയറി കുളിർക്കാറ്റു കൊണ്ടുകൈയെത്തും ദൂരത്ത് കാർമേഘങ്ങളെ കണ്ടു. മലഞ്ചെരിവുകൾ അഗാധ ഗർത്തങ്ങളായി കാണപ്പെട്ടു. ജോലി ഭാരവും ജീവിത ഭാണ്ഡവും എല്ലാം താഴെ ഇറക്കി വെച്ച് ആനന്ദവും സന്തോഷവും ആഘോഷമാക്കി, ആകാശത്തോളം ഉയർന്നു നിന്ന മനോഹര നിമിഷങ്ങൾ...!


കോടമഞ്ഞ്താഴെയിറങ്ങി കുന്നുകളെയും താഴ്വരകളെയും പുതക്കാൻ തുടങ്ങിയപ്പോൾ, ആകാശം അതിരുകൾ ഭേദിച്ച് ഭൂമിയെ പുൽകാൻ  തിടുക്കം കൂട്ടിയപ്പോൾ ആളുകൾ മലയിറങ്ങി തുടങ്ങി. സന്ദർശകർക്കായി പ്രത്യേകം ഒരുക്കിയ വിശ്രമ കേന്ദ്രത്തിൽ കയറി ലഘു ഭക്ഷണത്തിനു ഓർഡർ കൊടുത്തു. ഏലം ചേർത്ത കട്ടൻ ചായയുടെ സുഗന്ധം നാസാരന്ദ്രങ്ങളെ തുളച്ചു കയറി തലച്ചോറിൽ ഉന്മേഷം പകർന്നുചുടു കപ്പ് ചുണ്ടോടു  ചേർത്ത് വലിച്ചു കുടിക്കുമ്പോൾ ഞരമ്പുകൾ ഓരോന്ന് ഓരോന്നായി ഉണർന്ന് എണീക്കാൻ തുടങ്ങി. കുരുമുളക് വിതറിയ ഓംലറ്റ്, ബ്രെഡും ചേർത്ത് കഴിച്ചപ്പോൾ ഉയരങ്ങളിലെ ലഘു ഭക്ഷണത്തിന്പറഞ്ഞറിയിക്കാനാവാത്ത രുചി. കോടമഞ്ഞിലൂടെ ഊളിയിട്ട് കരുതലോടെ മലയിറങ്ങി വീണ്ടും ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഞങ്ങൾ വണ്ടിയോടിച്ചു.