Monday, September 18, 2017

ഉറവിടങ്ങൾ

               ജയമോഹൻ (2016).  
      ഉറവിടങ്ങൾ
                        കോഴിക്കോട്: മാതൃഭൂമി ബുക്സ്. പേജ്  142,  വില   130.00


 പ്രശസ്ത തമിഴ് എഴുത്ത്കാരൻ ജയമോഹന്റെ ജീവിതം  പറയുകയാണ് 'ഉറവിടങ്ങൾ'. സ്വന്തം ജീവിതവും ചുറ്റുപാടും സാമൂഹ്യ ആചാരങ്ങളും നാടും നൊസ്റ്റാൾജിയയും എല്ലാം ചേർത്ത് വെക്കുമ്പോൾ ജയമോഹന്റെ ജീവിതം പറച്ചിൽ ഒരു നോവലിന്റെ  രൂപം പ്രാപിക്കുന്നു.

ഒട്ടും സുഖകരമല്ലായിരുന്ന കുടുംബാന്തരീക്ഷത്തിൽ വളർന്നു വന്ന ചെറുപ്പവും അമ്പത്തിനാലാം വയസ്സിൽ ആത്മഹത്യ ചെയ്ത അമ്മയും, അമ്മയുടെ വായനാശീലവും, അച്ഛനും അമ്മയും തമ്മിലെ സ്വരച്ചേർച്ച ഇല്ലായ്മയും പറഞ്ഞാണ് ഒന്നാം അദ്ധ്യായമായ 'എന്നിരിക്കിലും' തുടങ്ങുന്നത്. അമ്മ മരിച്ചതിന്റെ 'അമ്പത്തി അഞ്ചാം ദിവസം വീട് പൂട്ടി താക്കോൽ വലിച്ചെറിഞ്ഞിട്ട് അച്ഛൻ നാട് വിട്ടു. അനാഥനായി മരിക്കണമെന്നായിരുന്നു വിചാരിച്ചത്. ഓച്ചിറ കടപ്പുറത്ത് പോയി വിഷം കഴിച്ചു. അവിടെ കിടന്നു പിടച്ച അച്ഛനെ അവിടെയുള്ള മുക്കുവർ ആശുപത്രിയിൽ എത്തിച്ചു...... രണ്ടാം ദിവസം തിരുവന്തപുരത്തെ സർക്കാർ ആശുപത്രിയിൽ അച്ഛൻ മരിച്ചു' (p 36).

കേരളത്തിൽ നിന്നും അടർന്നു പോയ നാഞ്ചിനാടിന്റെ ഓർമ്മകളാണ് രണ്ടാമത്തെ അദ്ധ്യായത്തിൽ.  നാഞ്ചിനാടിന്റെ ചരിത്രവും പുരാണവും സംസ്കാരങ്ങളും ആചാര അനുഷ്ഠാനങ്ങളും ഒരു ചരിത്ര കാരന്റെ കൈവഴക്കത്തോടെ പറഞ്ഞ്‌ തരുന്നു. രാജവാഴ്ച കാലത്തെ ശീലങ്ങളും നാട്ടു ഭാഷയുടെ പ്രയോഗാന്തരങ്ങളും, ഫ്യുഡൽ ജീവിത ചിഹ്നങ്ങളും, അന്നത്തെ സമൂഹത്തിലെ സ്ത്രീയും എഴുത്തുകാരും കാലാവസ്ഥയുമൊക്കെ ജയമോഹന്റെ ജീവിതത്തിലൂടെ  ഒഴുകി എത്തുന്നു. അക്കാലത്തെ ബഹുഭർതൃത്വത്തെ കുറിച്ച സൂചനകൾ ഉണ്ട് 'പൂർവികർ ബാക്കിവെച്ച അടയാളങ്ങൾ'  എന്ന അദ്ധ്യായത്തിൽ. '.......ഞങ്ങളുടെ വീടിനു ചുറ്റും വൻഭൂസ്വത്തുക്കൾ ഉള്ള കുടുംബങ്ങളിൽ കൊച്ചമ്മമാർക്കും അമ്മച്ചിമാർക്കും പല ബന്ധങ്ങൾ പല സംബന്ധങ്ങൾ. ഒരു വീട്ടിൽ രണ്ടു ഭർത്താവുണ്ടായിരിക്കുന്നത് വളരെ സാധാരണം (p 110)'.

നാഞ്ചിനാട്ടിലെ യക്ഷികളെ കുറിച്ചാണ് അവസാന അദ്ധ്യായം. കർഷകർ കാട് കയറി വെട്ടിത്തെളിച്ച്‌  റബ്ബർ നട്ടു തുടങ്ങിയതോടെ പല പേരുകളിലും അറിയപ്പെട്ടിരുന്ന യക്ഷികൾ നാടുവിട്ടു പോയി എന്നാണ് ജയമോഹന്റെ കണ്ടെത്തൽ.ജയമോഹനെ കുറിച്ചല്ല, ജയമോഹനിലൂടെയാണ് ഈ പുസ്തകം. ....ജയമോഹനിലെ ഞാൻ ഏതു കല്പിത കഥാപാത്രത്തോളവും സഞ്ചരിക്കുന്നു; അകത്തും പുറത്തും. ലോകം അയാളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു”  എന്ന് കല്പറ്റ നാരായണൻ അവതാരികയിൽ എഴുതിയിരിക്കുന്നു.


ഒരു എഴുത്ത്കാരന്റെ ജീവിതം എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ അധികമാരും എഴുതി വെച്ചിട്ടില്ലാത്ത ചരിത്രകുറിപ്പ് കൂടിയാണ് 'ഉറവിടങ്ങൾ'

ജീവിതമെന്ന അത്ഭുതം.

ഡോ. വി.പി ഗംഗാധരന്‍/ കെ.എസ്. അനിയന്‍ (2004)
ജീവിതമെന്ന അത്ഭുതം.
കോട്ടയം:ഡി.സി ബുക്സ്, പേജ് 243, വില 195.00


ഒരു കാന്‍സര്‍ രോഗ വിദഗ്ധന്റെ അനുഭവങ്ങള്‍ ഒരു കഥാകൃത്ത് പകര്‍ത്തി എഴുതിയതാണീ പുസ്തകം. ഓരോ പേജിലും ഓരോ വരിയിലും കണ്ണ് നനയിക്കുന്ന ജീവിതങ്ങള്‍. പ്രതീക്ഷയുടെ എല്ലാ നുല്‍ പാലങ്ങളും പൊട്ടിപോയിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് നിറ പുഞ്ചിരിയോടെ തിരിച്ചു നടന്ന ജന്മങ്ങള്‍. വൈദ്യശാസ്ത്രത്തിന്റെ  മാന്ത്രിക കൈകള്‍ക്കൊണ്ട് മാരക രോഗത്തെ ആട്ടിയോടിച്ചിട്ടും മറ്റു വഴികളിലൂടെ ജീവിതം തച്ചുടക്കുന്ന വിധിയുടെ ക്രൂരതകള്‍. കരള് കാര്‍ന്ന്‍ തിന്നുന്ന വേദനക്ക് മുന്നിലും രോഗിയുടെ മടിശീലയിലെ നാണയ തുട്ടുകളുടെ കിലുക്കം നോക്കി മരുന്നും ചികിത്സയും കൊടുക്കുന്ന ഡോക്ടര്‍മാരുടെ ആര്‍ത്തിക്ക് മുന്നില്‍ തളര്‍ന്ന്‍ പോവുന്ന രോഗികള്‍. അവസാനത്തെ പ്രതീക്ഷയും നഷ്ടമായ സ്റ്റല്ലക്ക്‌ ഭര്‍ത്താവ് നല്‍കിയ സ്നേഹവും കൈത്താങ്ങും. തന്റെ ചികിത്സക്ക്‌ പോലും പണം തികയാത്ത, മക്കള്‍ ഉപേക്ഷിച്ച പാലക്കാട്ട്കാരി പുഷ്പാസ്വാമി തന്റെ അക്കൌണ്ടില്‍ അവശേഷിച്ച അവസാന നാണയത്തുട്ടും ഡോക്ടറെ ഏല്‍പ്പിച്ച് പാവങ്ങള്‍ക്ക് മരുന്ന്‍ വാങ്ങാന്‍ ആവശ്യപ്പെട്ട നിമിഷങ്ങള്‍. രോഗം മാറില്ലെന്ന്‍ ഉറപ്പായപ്പോള്‍ അമ്മയും കൂടപ്പിറപ്പുകളും നടു  റോഡിലേക്ക്‌ വലിച്ചെറിഞ്ഞ നൈസാമുദ്ദീന്‍. വേദനയും അവഗണനയും കൊണ്ട് ജീവിതം മടുത്തപ്പോള്‍ കൈ ഞരമ്പുകള്‍ മുറിച്ച് കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്, തിരമാലകള്‍ കരയിലേക്ക് എറിയുന്നതും നാട്ടുകാര്‍ എടുത്ത് ആശുപത്രിയിലാക്കുന്നതും വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തുന്നതും. ശരീര സൌന്ദര്യം ശാപമായി തീര്‍ന്ന സോഫിയ എന്ന അനാഥ പെണ്‍ കുട്ടി. അല്പ ബുദ്ധിക്കാരനായ യുവാവ് കെട്ടി കൊണ്ട് വന്ന സുന്ദരിയില്‍ കണ്ണ്‍ വെച്ച അനുജന്മാരും അയല്‍ക്കാരും പിച്ചി ചീന്തിയ തന്റെ ശരീരം പുഴുക്കള്‍ക്ക്  മേയാന്‍ കൊടുത്ത് കൊണ്ട് പ്രതികാരം ചെയ്ത സോഫിയ. അങ്ങിനെ നാം കണ്ടതും കേട്ടതും വായിച്ചറിഞ്ഞതുമായ യാഥാര്‍ഥ്യങ്ങള്‍ക്കും കെട്ടു കഥകള്‍ക്കും അപ്പുറമുള്ള നിസ്സഹായനായ മനുഷ്യന്റെ ജീവിത കഥകള്‍. ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം.