Sunday, September 29, 2019

മുതലകൾ വാഴുന്ന ഇടം



അന്നൊരു ബുധനാഴ്ചയായിരുന്നു. 2019 ജൂലൈ 31 നു കർക്കടക വാവ്. ഫുഡ് ആൻഡ് ട്രിപ്പിലെ ഐവർ സംഘം അതിരാവിലെ കൊല്ലത്തു നിന്നും പുറപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള ദേശീയപാതയിൽ മൂന്നുമുക്ക് ജംഗ്ഷനിൽ   നിന്നും ഇടത്തോട്ട് തിരിഞ്ഞു എം.സി. റോഡിലേക്ക് ചേർന്നു. വെഞ്ഞാറംമൂട് എത്തിയപ്പോൾ സംഘാംഗം ആദർശിന്റെ തറവാട്ട് വീട്ടിൽ ഇറങ്ങി പ്രാതൽ കഴിച്ചു. ചൂട്  പൂരിയും,  തൈര് സാലഡും - അമ്മയുടെ കൈപ്പുണ്യം. 


കർക്കടക വാവിന് തോരാത്ത മഴയാണെന്നാണ് പഴമക്കാർ പറയുന്നത്. ഇത്തവണ അതുണ്ടായില്ല. മാനത്തെ മഴയെല്ലാം കഴിഞ്ഞ വർഷം  പേമാരിയായും പ്രളയമായും പെയ്തു തീർന്നല്ലോ. ഇന്നിപ്പോൾ നീലാകാശം, വെള്ളി മേഘങ്ങൾ, മഞ്ഞ വെയിൽ, കരുണയില്ലാത്ത സൂര്യൻ...


നെടുമങ്ങാട് വഴി കാപ്പുകാട് ആന പുനരധിവാസ  കേന്ദ്രത്തിലേക്കാണ് യാത്ര. പല കാരണങ്ങളാൽ അവശത അനുഭവിക്കുന്ന ആനകളുടെ  പുനരധിവാസ കേന്ദ്രം. വനം വകുപ്പിനാണ് നടത്തിപ്പ് ചുമതല. ഇതൊരു ടൂറിസ്റ്റ് കേന്ദ്രമല്ല. പക്ഷെ ചെറിയ ഫീസൊടു കൂടി സന്ദർശകരെ അനുവദിക്കുന്നുണ്ട്‌.  85 കഴിഞ്ഞ ആന മുത്തശ്ശിയും നാലു വയസ്സുകാരൻ ആന കുമാരനുമൊക്കെ ഇവിടുത്തെ അന്തേവാസകളാണ്. പല പ്രായങ്ങളിൽ പല കാടുകളിൽ നിന്നും നാടുകളിൽ നിന്നുമായി വന്നു ചേർന്ന മുപ്പതിലേറെ ആനകളുണ്ട്. കൃത്യമായ പരിചരണവും മരുന്നും ചികിത്സയു മൊക്കെയായി സുഖവാസത്തിൽ ആണവർ. എങ്കിലും കാലിലെ ചങ്ങലയും തോളിലെ തോട്ടിയും നൊമ്പരമായി കൺ തടത്തിലൂടെ ചാലിട്ടൊഴുകുന്ന പാടുകളുണ്ട്. പത്തു മണിക്ക് ഉള്ള സമൂഹ ആനയൂട്ടും നീരാട്ടും കാണാൻ സന്ദർശകർ തിരക്ക് കൂട്ടുന്നു. നെയ്യാർ ഡാമിന്റെ വൃഷ്ടി പ്രദേശമാണിത്. അതിനാൽ വെള്ളമുണ്ട്, തണലേകി മരങ്ങളും കാടും. തടാകം പോലെ കെട്ടി നിൽക്കുന്ന വെള്ളത്തിൽ ബോട്ടിങ് സൗകര്യമുണ്ട്. ഫൈബർ ബോട്ടും, ചങ്ങാടവും കുട്ടവഞ്ചിയുമൊക്കെ സന്ദർശകരെ കാത്തിരിക്കുന്നു.

കാപ്പുകാട്ടിലെ കാഴ്ചകൾ കഴിഞ്ഞപ്പോൾ നെയ്യാറിലേക്കു തിരുച്ചു. 7.5 കീ മീ. ദൂരമുണ്ട്. നെയ്യാറിൽ നിന്നും തിരുവനന്തപുരത്തേക്ക് 30 കീ.മീ. വരുംഉച്ചയോടെ ഡാം സൈറ്റിലെത്തി. നെയ്യാർ, കല്ലാർ, മുല്ലയാർ, കരവലിയാർ തുടങ്ങിയ ചെറുതും വലുതുമായ പുഴകളെ തടഞ്ഞു നിർത്തി, പശ്ചിമ ഘട്ട താഴ്വാരത്ത് 1958 ലാണ് നെയ്യാർ ഡാം പണിതത്91ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഡാമിൽ ധാരാളം കുന്നുകളും തുരുത്തുകളും ഉയർന്നു നിൽക്കുന്നത് കാണുമ്പൊൾ പച്ച പട്ടുടുത്ത ദ്വീപുകളുടെ മനോഹാരിത മനം കവരുംടൂറിസം വകുപ്പ്, ഡാമിലൂടെ ബോട്ട് യാത്രയും ദ്വീപുകളിൽ ലയൺ സഫാരിയും ഒരുക്കിയിട്ടുണ്ട്. കാട്ടു വഴികളിൽ അലഞ്ഞു നടക്കുന്ന  സിംഹ-സിംഹിണികൾക്ക് അരികിലൂടെ യാത്ര ചെയ്യാം, അടുത്ത് നിന്ന് കാണാം.



നരഭോജികളായ മുതലകൾ വിഹരിക്കുന്ന ഇടമാണത്രെ നെയ്യാർ ഡാം. അതിനാൽ വെള്ളത്തിൽ ഇറങ്ങുന്നതിനു കർശന നിയന്ത്രണമുണ്ട്. മുറിവേറ്റവരും, രോഗാതുരരും, പ്രായം കൊണ്ട് അവശത അനുഭവിക്കുന്നവരുമായ മുതലകൾക്ക് വേണ്ടി സർക്കാരിന്റെ പുനരധിവാസ കേന്ദ്രമുണ്ടിവിടെ. സന്ദർശകർക്ക് അടുത്ത് നിന്ന് മുതലകളെ കാണാം. വെള്ളത്തിലോ കരയിലോ നിശ്ചലരായി കിടക്കുന്ന മുതലച്ഛന്തം ആസ്വദിക്കാം! തൊട്ടപ്പുറത്തു റോഡിനോട് ചേർന്ന് മാനുകൾക്കുള്ള അധിവാസ കേന്ദ്രവുമുണ്ട്. വെള്ളപ്പുള്ളികളുള്ള സ്വർണ്ണക്കമ്പളം പുതച്ച, സ്ഫടിക കണ്ണുള്ള, ഓമനത്തം നിറഞ്ഞ സുന്ദരികളും സുന്ദരന്മാരുമായ മാൻ കൂട്ടങ്ങൾ കൺകുളിമ നൽകും, മനസിന് ആനന്ദം പകരും 

മാനും മുതലയും, സിംഹവും കാടും, ജലാശയത്തിലെ ചെറു തിരകളും, കുഞ്ഞിളം കാറ്റും ആവോളം ആസ്വദിച്ചു തിരികെ ബോട്ടിൽ കയറി കരക്കണഞ്ഞു. ഡാമിന് മുകളിൽ കയറി ഐസ്ക്രീം നുണയുമ്പോൾ പടിഞ്ഞാറ് നിന്നും പ്രണയം മൂളി ഒരു കുസൃതി കാറ്റ് കുണുങ്ങി കുണുങ്ങി കവിളുകളെ തലോടി കടന്നു പോയി.

വിശപ്പ് ഉണർന്ന് എണീക്കാൻ തുടങ്ങിയിരുന്നു. റോഡരികിലെ പെട്ടിക്കടകളിൽ  “ഉപ്പിലിട്ടത്കൊതിപ്പിച്ചു കൊണ്ടിരുന്നു. നല്ല തണുത്ത മോരിൻ വെള്ളത്തിനായി ഓർഡർ കൊടുത്തു. കത്തിക്കയറാൻ തുടങ്ങിയ വിശപ്പിനെ അണക്കാൻ, പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചതച്ചിട്ട് മൺകുടത്തിൽ തണുപ്പിച്ച, നാടൻ പശുവിന്റെ പാലിൽ ഉണ്ടാക്കിയ പുളിയൂറുന്ന മോരിൻ  വെള്ളം കൊതിച്ചിരുന്ന ഞങ്ങൾക്ക് പക്ഷെ നിരാശയായി. മോര് ചീത്തയായിരിക്കുന്നുവല്ലാത്തൊരു അരുചി...



മടക്ക യാത്രയിൽ ഡാമിന്റെ ഒരറ്റത്ത് നാട്ടുകാർ കുളിക്കുന്നതും അലക്കുന്നതും ശ്രദ്ധയിൽ പെട്ടു. മുതലപ്പേടി ഉള്ളിലുള്ളതിനാൽ അടുത്ത് കണ്ട വീടുകളിൽ കയറി ചോദിച്ചു. അവർ തന്ന ധൈര്യത്തിൽ കുളിക്കാൻ ഇറങ്ങി. മുകളിൽ പൊള്ളുന്ന സൂര്യൻ. വെള്ളത്തിന് മരം കോച്ചുന്ന തണുപ്പ്. ഹൃദ്യമായ നീരാട്ട് രണ്ടര മണിക്കൂറിലേറെ നീണ്ടു.



തിരികെ വരുമ്പോൾ പൊന്മുടി കൂടി സന്ദർശിക്കണം എന്നായി. നെയ്യാറിൽ നിന്നും ആര്യനാട്, തളിക്കോട്, വിതുര, കല്ലാർ വഴി 48 കീ. മീ. ഉണ്ട് പൊന്മുടിയിലേക്ക്.  ഉച്ച ഭക്ഷണം വേണ്ടെന്നു വെച്ചു. നാല് മണിക്ക് മുന്നേ എത്തിയില്ലെങ്കിൽ പൊന്മുടി കയറാൻ അനുവാദം കിട്ടില്ല. വെച്ചു പിടിച്ചു. പ്രതീക്ഷിച്ചതിലും നേരത്തെ മലമുകളിലെത്തി. ഒഴിവു ദിവസമായതിനാൽ ധാരാളം വാഹനങ്ങളും സന്ദർശകരുമുണ്ട്.  ഞങ്ങൾ മുകളിലെ ത്തുമ്പോൾ തണുപ്പ് ഇറങ്ങി വരുന്നതേ ഉള്ളൂ. പൊന്മുടി കുന്നുകൾ നിറയെ മനുഷ്യർ മുളച്ചിരിക്കുന്നു. വിവിധ വർണ്ണങ്ങളിൽ മലകളിൽ നിറഞ്ഞ് നിന്ന മനുഷ്യരെ ദൂരെ നിന്ന് കാണുമ്പോൾ  മഞ്ഞയും വെള്ളയും ചുവപ്പും നീലയുമൊക്കെ പൂക്കൾ ഇടകലർന്നു വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടത്തിന്റെ ഭംഗി. കാറ്റിലാടുന്ന പൂക്കളെ പോലെ മനുഷ്യന്റെ ചലനങ്ങൾ കണ്ണുകളിൽ കൗതുകം നിറക്കുന്നു.

ഇളം തെന്നൽ പിൻവാങ്ങി. കുന്നിറങ്ങി ചെറുകാറ്റ് വന്നപ്പോൾ കുളിരും കൂടെ വരുന്നുണ്ടായിരുന്നു. കൈ തലപ്പുകൾ  ചേർത്ത് ഉരസിയും, പോക്കറ്റിൽ തിരുകിയും കുളിരാസ്വദിച്ച് ഞങ്ങൾ താഴ്വാരങ്ങളിലൂടെ നടന്നു നീങ്ങി; ഉയർന്നു നിൽക്കുന്ന കുന്നുകൾ കീഴടക്കി. പാറക്കല്ലുകളിൽ കയറി കുളിർക്കാറ്റു കൊണ്ടുകൈയെത്തും ദൂരത്ത് കാർമേഘങ്ങളെ കണ്ടു. മലഞ്ചെരിവുകൾ അഗാധ ഗർത്തങ്ങളായി കാണപ്പെട്ടു. ജോലി ഭാരവും ജീവിത ഭാണ്ഡവും എല്ലാം താഴെ ഇറക്കി വെച്ച് ആനന്ദവും സന്തോഷവും ആഘോഷമാക്കി, ആകാശത്തോളം ഉയർന്നു നിന്ന മനോഹര നിമിഷങ്ങൾ...!


കോടമഞ്ഞ്താഴെയിറങ്ങി കുന്നുകളെയും താഴ്വരകളെയും പുതക്കാൻ തുടങ്ങിയപ്പോൾ, ആകാശം അതിരുകൾ ഭേദിച്ച് ഭൂമിയെ പുൽകാൻ  തിടുക്കം കൂട്ടിയപ്പോൾ ആളുകൾ മലയിറങ്ങി തുടങ്ങി. സന്ദർശകർക്കായി പ്രത്യേകം ഒരുക്കിയ വിശ്രമ കേന്ദ്രത്തിൽ കയറി ലഘു ഭക്ഷണത്തിനു ഓർഡർ കൊടുത്തു. ഏലം ചേർത്ത കട്ടൻ ചായയുടെ സുഗന്ധം നാസാരന്ദ്രങ്ങളെ തുളച്ചു കയറി തലച്ചോറിൽ ഉന്മേഷം പകർന്നുചുടു കപ്പ് ചുണ്ടോടു  ചേർത്ത് വലിച്ചു കുടിക്കുമ്പോൾ ഞരമ്പുകൾ ഓരോന്ന് ഓരോന്നായി ഉണർന്ന് എണീക്കാൻ തുടങ്ങി. കുരുമുളക് വിതറിയ ഓംലറ്റ്, ബ്രെഡും ചേർത്ത് കഴിച്ചപ്പോൾ ഉയരങ്ങളിലെ ലഘു ഭക്ഷണത്തിന്പറഞ്ഞറിയിക്കാനാവാത്ത രുചി. കോടമഞ്ഞിലൂടെ ഊളിയിട്ട് കരുതലോടെ മലയിറങ്ങി വീണ്ടും ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഞങ്ങൾ വണ്ടിയോടിച്ചു.