Thursday, December 22, 2022

സുൽത്താന

                                                                                                     - മുസ്തഫ,  മണ്ണാർക്കാട്

 ഫ്രഷേഴ്സ് പാർട്ടിക്കിടയിലെ  ടീ  ബ്രേക്കിലാണ് നിലോഫർ സുൽത്താനയെ ശ്രദ്ധിച്ചത്. കൂട്ടത്തിൽ കുറിയവൾ. അതീവ സുന്ദരി.  ചുണ്ടുകൾക്ക് കടും ചുവപ്പ് ചായം പൂശിയിട്ടുണ്ട്.  തോളിൽ വീണു കിടക്കുന്ന ചെമ്പൻ മുടി. പ്ലക്ക് ചെയ്ത് ക്രമപ്പെടുത്തിയ മേൽപുരികങ്ങൾ.  ആർദ്രത തുളുമ്പുന്ന കണ്ണുകൾ  കരിമഷിയിൽ തിളങ്ങുന്നു. പാർട്ടിയിൽ ഉടനീളം അവൾ സുസ്മേര വദനയായി  കാണപ്പെട്ടു. നവാഗതരുടെ നർമ്മം കലർന്ന സ്വയം പരിചയപ്പെടുത്തലുകളിൽ മഞ്ഞക്കറ വീണ മുല്ലപ്പൂ പല്ലുകൾ കാണിച്ച്  അവൾ ചിരിച്ചു കൊണ്ടിരുന്നു.

അടുത്ത ദിവസം രാവിലെ എട്ടു മണിയോടെ തന്നെ ക്ലാസുകൾ ആരംഭിച്ചു. ഉത്തരേന്ത്യൻ അത്യുഷ്ണത്തെ അതിജീവിക്കാൻ ക്ലാസ് മുറികളിലും ലൈബ്രറികളിലും കൂളറുകൾ സ്ഥാപിച്ചിട്ടുണ്ട്.  തലക്ക് മുകളിൽ ഫാനുകൾ അലസതയുടെ ചെറു ഞരക്കത്തോടെ  കറങ്ങുന്നു.  ഇംഗ്ലണ്ടിലും  നൈജീരിയയിലും പതിറ്റാണ്ടുകൾ ചെലവഴിച്ച ശേഷം ഇന്ത്യയിലേക്ക് പറിച്ച് നട്ടതായിരുന്നു പ്രൊഫസർ ഷബീർ ഹുസൈന്റെ അധ്യാപന ജീവിതം. വിജ്ഞാനങ്ങളുടെ വർഗ്ഗീകരണം ആണ് വിഷയം. ഇടതു മേൽ ചുണ്ട് മുകളിലേക്ക് അല്പം വക്രീകരിച്ചുകൊണ്ടുള്ള ചെറുപുഞ്ചിരിയോടെ പ്രൊഫസർ ക്ലാസിലേക്ക് വന്നു. വിദ്യാർത്ഥികളെല്ലാം ഭവ്യതയോടെ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു. 

‘അസ്സലാമു അലൈക്കും’

 ‘വ അലൈക്കുമുസ്സലാം, ബൈട്ടോ ബൈട്ടോ’

 ഇസ്തിരി ചുളിയാത്ത ഗൗരവത്തോടെ  പ്രൊഫസർ മൊഴിഞ്ഞു. കസേര വലിച്ചിട്ട് സ്ഥാനം ഉറപ്പിച്ചു. ഇടതു കാൽ  മുട്ടിലേക്ക് വലതുകാൽ കയറ്റിവെച്ച് പുറകോട്ട് ചാരിയിരുന്ന് നെടുവീർപ്പിട്ടു. 

‘എനി ന്യൂ കമർ?’  പ്രൊഫസർ അന്വേഷിച്ചു.  മുൻനിരകളിൽ സ്ഥാനം പിടിച്ചിരുന്ന തരുണീമണികളുടെ തലകൾ ഉടലറിയാതെ പുറകോട്ട് നീണ്ട് വന്നു. മീശ ചുരണ്ടിയ പുരുഷ കേസരികളുടെ വിയർപ്പ്  പൊടിഞ്ഞ മൂക്കുകൾ ഒന്നൊന്നായി എന്നിലേക്ക് തിരിഞ്ഞു നിന്നു.  25 പേരിൽ 24 പേരും അതേ ഡിപ്പാർട്ട്മെന്റിൽ നിന്നും ബിരുദം  നേടിയവർ.  അന്യനായി ഉള്ളത് ഞാൻ മാത്രം. 

കഴിയുന്നത്ര ആദരവും ബഹുമാനവും കണ്ണുകളിലും വാക്കുകളിലും വരുത്തി ഭവ്യതയോടെ ഞാൻ എഴുന്നേറ്റു നിന്നു. 

‘ഉറുദു  ആതാ ഹെ ക്യാ?’  പ്രൊഫസർ ചോദിച്ചു. 

‘തോഡാ തോഡാ’

എൻറെ മറുപടി കേട്ടതും 24 വായകളിലും കുപ്പിച്ചില്ല് കിലുങ്ങി. 

‘തോഡാ തോഡാ…!’ ‘കുഛ്   കുഛ്…!!’   

പ്രൊഫസറുടെ ചുണ്ടുകളിൽ എൻറെ മറുപടി അലയൊലി കൊണ്ടു. നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും പഠിച്ചിറങ്ങിയ സ്ഥാപനത്തെ കുറിച്ചും ഒക്കെയുള്ള വിശദമായ അന്വേഷണമായിരുന്നു പിന്നെ.  മുഷഞ്ഞ പൈജാമയും കുർത്തയും നെഹ്റു തൊപ്പിയും അണിഞ്ഞ  അമ്പത്തെട്ടുകാരൻ  സദറുദ്ദീൻ ഖാൻ സോസറിൽ വച്ച ചായക്കോപ്പയുമായി  ക്ലാസ്സിലേക്ക് കടന്നു വന്ന് പ്രൊഫസറുടെ ടേബിളിൽ വച്ചു.  മുകളിലേക്ക് പറന്ന ആവി  ഊതി  അകറ്റിയ ചുണ്ടുകളെ ചായക്കപ്പ് പല തവണ  തൊട്ടുരുമ്മി. 

 ഗ്രന്ഥാലയ-വിവരശാസ്ത്ര രംഗത്ത് ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന പ്രൊഫസറോടാണ് ആദ്യം സ്വയം  പരിചയപ്പെടുത്തേണ്ടി വന്നത് എന്നതിൽ വല്ലാത്ത അഭിമാനം തോന്നി.  പയറു മുറിയൻ ഉറുദുവും ഇംഗ്ലീഷും ഹിന്ദിയും സമം ചേർന്ന  പ്രതികരണങ്ങൾ ക്ലാസിൽ ആകെ ചിരി പരത്തി.  ഷംസാദ് മാർക്കറ്റിലെ തസ്വീർ മഹലിൽ ഏഴു രൂപയുടെ കസേര ടിക്കറ്റ്  എടുത്ത് സിനിമ ആസ്വദിക്കുന്നതു പോലെ തോന്നിച്ചു ആൺ കേസരികളുടെ  ചിരി. കാതിൽ തൂക്കിയ നീളം കൂടിയ ഫാൻസി കമ്മലുകൾ പെൺ ചുമലുകളിൽ അനാവശ്യമായി തൊട്ടരുമ്മിയപ്പോഴും  'ഫെയർ ആൻഡ് ലൗലി' കവിളുകൾ ഇളകാതെ ചിരിക്കാൻ മഹിളാമണികൾ പരമാവധി ശ്രദ്ധിച്ചു.  

 രണ്ടു മണിക്കൂറുകൾക്ക് ശേഷം മണിയടിയുടെ ശബ്ദം കേൾക്കാതെ തന്നെ പ്രൊഫസർ എഴുനേറ്റ്  പുറത്തുപോയി. വള്ളി മെടഞ്ഞ കസേരകളിൽ അടക്കം ചെയ്ത വിവിധങ്ങളായ നിദംബങ്ങൾ അപ്പോൾ  ഉയർത്തെഴുന്നേൽക്കാൻ തുടങ്ങി. എല്ലാവരും പുറത്തിറങ്ങി പോയപ്പോൾ കസേരകൾ വകഞ്ഞു മാറ്റി ഒരു തരുണീമണി അടുത്തേക്ക് വന്നു.

'ഹാലോ കേരൾ.... ഹൌ ആർ യൂ…?

......... ................. ............

കം ലെറ്റസ് ഹാവ് എ ടീ'.  

പട്ടാപകൽ പെണ്ണൊരുത്തി ഒറ്റക്ക് വന്ന് റാഗ് ചെയ്യാൻ ധൈര്യം കാണിക്കുമോ എന്നൊന്നും ഭയപ്പെടാൻ നിൽക്കാതെ ഞാൻ അവളെ പിന്തുടർന്നു. ചുവന്ന മാർബിൾ വിരിച്ച വരാന്തയും പച്ചപ്പുൽ മുറ്റവും മുറിച്ച് കടന്ന് ബൈക്ക്  സ്റ്റാൻഡിനരികിലെ ഇടുങ്ങിയ വഴിയിലൂടെ അവൾ എന്നെ നയിച്ചു. പോകുന്ന വഴികളത്രയും സാകൂതം നോക്കിക്കൊണ്ട് അനുസരണയോടെ നടന്നുനീങ്ങി. ടാറിട്ട റോഡ് മുറിച്ചു കടന്നപ്പോൾ മൗലാനാ ആസാദ് ലൈബ്രറിയുടെ പടിഞ്ഞാറു വശത്തെ ക്യാന്റീനിലേക്ക് ഞങ്ങൾ എത്തിപ്പെട്ടു.


ചുടു ചായ അൽപാൽപമായി ഊതിക്കുടിക്കുമ്പോഴും അധരഛായം അടർന്നു പോവാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നതായി തോന്നി. രണ്ടു രൂപയുടെ രണ്ട് നാണയത്തുട്ടുകൾ കാന്റീൻകാരന്റെ മേശപ്പുറത്ത് വച്ചുകൊടുത്ത് ചായക്കോപ്പയുമായി നടന്നു നീങ്ങി. ഒരു പാട്   ചോദിക്കണമെന്ന് തോന്നി. പക്ഷെ വാക്കുകൾക്ക് വല്ലാത്ത ഭാരം ഉള്ളതുപോലെ. ഒരുപാട് അറിയണമെന്ന് കൊതിച്ചു പക്ഷേ കാതുകൾക്ക് ആരോ മുദ്ര വെച്ചിരിക്കുന്നു...! പാലപ്പൂമരത്തണലിൽ വെട്ടി ഒതുക്കിയ  പുൽമൈതാനിയിൽ മുഖാമുഖം നോക്കി വെയിലുകായാനിരുന്നു.

'പ്രൊഫസർ ഷബീർ ഹുസൈൻ നല്ല സ്നേഹമുള്ള സാറാണ്. സാറിൻറെ വിഷയങ്ങളിൽ സാറിന് നല്ല അവഗാഹം ഉണ്ട്'. 

മൗനത്തിൻറെ മതിൽക്കെട്ടുകൾ മുറിച്ചുമാറ്റാനെന്ന വണ്ണം അവൾ പറഞ്ഞുകൊണ്ടിരുന്നു. എൻറെ കണ്ണുകളിലും കാതുകളിലും മനസ്സിന്റെ മുഴുക്കോണുകളിലും അപ്പോൾ സുൽത്താന മാത്രമായിരുന്നു. പ്രൊഫസറോ,  ക്ലാസോ,  വിഷയങ്ങളോ ഒന്നും എന്നിലില്ലായിരുന്നു. ഒരു നൂറ്റി പതിനേഴ് തവണ ആ കണ്ണുകൾ തുറന്നടഞ്ഞു, നാൽപ്പത്തിരണ്ടു തവണ ചെമ്പൻമുടിത്തല വലത്തോട്ടും, മുപ്പത്തിയാറ് തവണ ഇടത്തോട്ടും ചാഞ്ഞു. ആറ് തവണ കീഴ്ചുണ്ടിൽ പല്ലുറുക്കി. സുൽത്താനയുടെ ഓരോ ചലനങ്ങളും എന്നിൽ അത്ഭുതങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഒരുപാട് കാലത്തെ പരിചയത്തിന് ശേഷം വേർപിരിയുകയും പിന്നെ പുന:സംഗമിക്കുകയും ചെയ്ത പോലെയുണ്ട് അവളുടെ പെരുമാറ്റം. മനസ്സിന്റെ  ദിനസരിക്കുറിപ്പുകൾ ഓരോന്നായി ഞാൻ പുറകോട്ട് മറിച്ചു നോക്കി. കുന്തിപ്പുഴയോരത്തെ ജി. എൽ. പി സ്കൂളിൻറെ മഞ്ഞ പെയിന്റടിച്ച ഇടനാഴികളിൽ എവിടെയും ഞാൻ അവളെ കണ്ടില്ല. കാരാപാടം സെൻറ് ജോസഫ് കോൺവെൻറ് സ്കൂൾ മുറ്റത്തെ പറങ്കിമാവിൻ തണലിലും അവളെ കണ്ട ഓർമ്മയില്ല. പയ്യനെടം എ. യു.പി. സ്കൂൾ ഗേറ്റിനു മുന്നിൽ മസാല ഓറഞ്ച് വിൽക്കാൻ വന്ന അപ്പുവേട്ടന് ചുറ്റും തിങ്ങി കൂടിയ കൊതിയത്തികളുടെ കൂട്ടത്തിലും ഇങ്ങനെ ഒരുത്തി ഉണ്ടായിരുന്നതായി ഓർമ്മകളിലെങ്ങും ഇല്ല...

ഈ സംസാരത്തിന്റെ വാചാലതയും പുഞ്ചിരിയുടെ സ്വാതന്ത്ര്യവും കാണുമ്പോൾ ഞാൻ എൻറെ ഓർമ്മകളെ പഴിക്കേണ്ടി വരുന്നു. കാലിക്കറ്റ് സവകലാശാലയുടെ പരീക്ഷാഭവനു മുന്നിൽ പുറം നാട്ടുകരനാട്ടുകാരായ വിദ്യാർത്ഥികളെ സഹായിക്കാൻ ഓടിനടന്ന കാലത്ത് കണ്ടു മറഞ്ഞതായിരിക്കുമോ..?  കോഴിക്കോട് ടാഗോർ ഹാളിലെ ഇൻറർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കാൻ ഇവളും എത്തിയിരുന്നോ,   ഒരു നർത്തകിയായി, അല്ലെങ്കിൽ ഒരു ഗായികയായിട്ട്?. ഓർമ്മപ്പുസ്തകത്തിൻറെ പഴം താളുകൾ ഒന്നൊന്നായി മറിച്ചുനോക്കി ഗതകാലത്തിന്റെ ഇരുൾ വീണു തുടങ്ങിയ ഊടുവഴികളിലൂടെ ഒറ്റയായിട്ടും കൂട്ടം കൂടിയും പിൻ നടന്നു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. പക്ഷേ ആ യാത്ര അവസാനിക്കും മുമ്പ് അവൾ എന്നെ തട്ടി ഉണർത്തി.

'ഭായ്,  അബി മേഡം സുധർമ്മ ആയേഗി, ചലോഗെ...?'

ചായക്കോപ്പകൾ പാലച്ചുവട്ടിലേക്ക് നീക്കിവെച്ച് എഴുന്നേറ്റു മൂട് തട്ടി കുടയുന്നത് കണ്ടപ്പോൾ ക്ലാസിൽ പോവാൻ ആണെന്ന് ഞാൻ  മനസ്സിലാക്കി.  ഒരു 'യ്യാ..'  മൂളക്കത്തോടെ ഞാനും ക്ലാസിലേക്ക് നടന്നു

Thursday, March 31, 2022

സർവ്വേ കല്ലുകൾ -മുസ്തഫ മണ്ണാർക്കാട്

.

പ്ലസ് ടു കഴിഞ്ഞ് കോളേജിൽ എത്തിയപ്പോൾ ക്ഷുഭിത യുവത്വത്തിൻറെ പ്രസരിപ്പിൽ ആയിരുന്നു. സൗഹൃദവും പ്രണയവും ആക്ടിവിസവും ആയി മറ്റുള്ളവർക്കുവേണ്ടി ഓടിത്തളർന്ന് ക്ലാസിൽ ഉഴപ്പനായി. ഒന്നാം വർഷത്തെ സർവകലാശാല റിസൾട്ട് വന്നപ്പോൾ കഷ്ടിച്ച് ജയിച്ചു. രണ്ടാം വർഷത്തിലാകട്ടെ അമ്പേ പരാജയം ആയിരുന്നു. അതിനിടെയാണ് ആകസ്മികമായി അച്ഛൻ മരണപ്പെട്ടത്. അതോടെ കോളേജ് യൂണിയനും ചുമരെഴുത്തും, സംഘടനാ കാര്യങ്ങളുമായി പകലന്തിയോളം കറങ്ങി നടന്ന തിരക്കുപിടിച്ച ജീവിതത്തിലേക്ക് കുടുംബത്തിൻറെ ഉത്തരവാദിത്വം കൂടി ഒന്നൊന്നായി വന്നു ചേർന്നു. അച്ഛൻ പടിയിറങ്ങിയതോടെ വീടിൻറെ വിളക്കണഞ്ഞു. വരുമാനം ഇല്ലാതെയായി. തന്റെയും അനുജന്റെയും പഠനം, ഡിഗ്രി കഴിഞ്ഞിരിക്കുന്ന പെങ്ങളുടെ ഭാവി... എല്ലാം ചോദ്യ ചിഹ്നങ്ങൾ ആയി തലയുയർത്തി. എന്റെ കോളേജ് പഠനം ലക്ഷ്യം കാണില്ലെന്ന് തിരിച്ചറിഞ്ഞ ചെറിയച്ഛൻ ആണ് കോഴ്സ് തീരും മുൻപേ ഗൾഫിലേക്ക് കയറ്റി വിട്ടത്. അത് ഒരു അനിവാര്യമായ പരിവർത്തനം ആണെന്ന് അന്നത്തെ വിപ്ലവ മനസ്സ് പറഞ്ഞു പരുവപ്പെടുത്തി.

കേട്ടറിഞ്ഞ ഗൾഫ് ആയിരുന്നില്ല ചെന്നുകണ്ട ഗൾഫ്. ഫ്രീ വിസ ആയതിനാൽ ജോലി അന്വേഷിച്ച് കണ്ടെത്തണമായിരുന്നു. നാട്ടുകാരുടെയും പരിചയക്കാരുടെയും അവരുടെ ബന്ധുക്കളുടെയും ഒക്കെ റൂമുകളിൽ വിളിക്കാത്ത അതിഥിയായി നാലഞ്ചുമാസം കഴിച്ചു കൂട്ടേണ്ടി വന്നു. പ്രവാസികൾ ആയതിനാൽ ഉള്ളത് വീതം വെക്കാൻ മടികാണിച്ചിരുന്നില്ല. ആദ്യം കിട്ടിയ പാർട്ടൈം ജോലി കൊണ്ട് ജീവിതച്ചെലവുകൾ വഹിക്കാൻ ആവില്ലെന്ന് അവന് അറിയാമായിരുന്നു. അതിനാൽ ഒരു നല്ല ജോലിക്കായുള്ള അലച്ചിലിൽ ആയിരുന്നു. കോഫി ഷോപ്പിലും പെട്രോൾപമ്പിലും ശൈഖൻമാരുടെ ഹൗസ് ഡ്രൈവറായും, ടാക്സി ഡ്രൈവറായും, ഇടക്കെപ്പോഴോ തീക്കാറ്റ് പെയ്തിറങ്ങുന്ന മസറയിലെ തൊഴിലാളിയായും ഒക്കെ ആ ജീവിതം പരിണമിച്ചുകൊണ്ടിരുന്നു.

കോളേജിൽ പഠിക്കുമ്പോൾ ഒന്നാം വർഷത്തിന്റെ തുടക്കത്തിൽ ഒരിക്കൽ ലൈബ്രേറിയൻ ക്ലാസിൽ വന്നപ്പോൾ ‘ആട്ജീവിത’ത്തെക്കുറിച്ച് പറഞ്ഞിരുന്നു. അഹന്തയുടെ അലസതയിൽ അതൊരു കഥ മാത്രമായിട്ടാണ് അന്ന് കേട്ടിരുന്നത്. ഇന്നിപ്പോൾ ആടുകളും ഒട്ടകക്കൂട്ടങ്ങളും അർബാബുകളും മാത്രമുള്ള മസറയിൽ ഈത്തപ്പനയുടെ ഒറ്റമരത്തണലിൽ വിശ്രമിക്കാൻ ഇരിക്കുമ്പോൾ അന്ന് ക്ലാസിൽ കേട്ട ആടുജീവിതം അനുഭവിച്ച് അറിയുകയാണ്.

മൂന്നു വർഷത്തിനു ശേഷമാണ് നാട്ടിലേക്ക് ഒരു അതിഥിയായി തിരിച്ചു വരാൻ കഴിഞ്ഞത്. വാങ്ങിക്കൂട്ടിയ കടങ്ങൾ കൊടുത്തു തീർന്നിട്ടില്ല. വീടിൻറെ അറ്റകുറ്റപ്പണികൾ പലതവണ ചെയ്തതാണ് ഇനി പുതുക്കിപ്പണിതേ മതിയാവൂ. അനുജന്റെ പഠനം പാതിവഴിയിൽ എത്തിയിട്ടെ ഉള്ളൂ. നാട്ടിൽ നിന്നുള്ള അമ്മയുടെ ഓരോ ഫോൺകോളും ചെന്നവസാനിക്കുന്നത് പെങ്ങളുടെ പ്രായത്തിലും, കല്യാണ കാര്യത്തിലും ആണ്. ചുരുക്കത്തിൽ ഓരോ മാസം കഴിയുംതോറും കടങ്ങൾ മാത്രം കാടുപോലെ തഴച്ചുവളർന്നു. ഇതിനിടയിൽ പണ്ട് ക്യാമ്പസ് മരത്തണലിലും കാന്റീനിലുമൊക്കെ തളിരിട്ട് വളർന്ന തന്റെ പ്രണയം ഒരു മരുഭൂ മരീചികയായി അവശേഷിച്ചു.

അവധി കഴിഞ്ഞ് നാട്ടിൽ നിന്നുള്ള തിരിച്ചുപോക്ക് വളരെ പ്ലാനിങ്ങോടു കൂടിയായിരുന്നു. ഗൾഫിൽ തിരിച്ചെത്തി ജോലിയിൽ കയറി ആറുമാസം തികയും മുമ്പ് കൊറോണ പടർന്ന് പിടിച്ച് നാടും നഗരവും അടച്ചുപൂട്ടി. ജോലി നഷ്ടപ്പെട്ട് മാസങ്ങൾ റൂമിൽ ഇരിപ്പായി. കയ്യിലുള്ള കാശ് എല്ലാം തീർന്നു കൊണ്ടിരുന്നു. ആദ്യമൊക്കെ ഖഫീലും പിന്നെ സന്നദ്ധസംഘടനകളും ഭക്ഷണപ്പൊതികൾ എത്തിച്ചു തന്നു. പിന്നെ പിന്നെ അതും കിട്ടാതെയായി. പലരും കയ്യിൽ കിട്ടിയതും പെറുക്കി കൂട്ടി നാട് പിടിച്ചു. തിരികെ നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുക്കാൻ പോലും കയ്യിൽ കാശ് തികയില്ലായിരുന്നു. ഒടുവിൽ കെഎംസിസിയുടെ പ്രത്യേക വിമാനത്തിൽ ഒരു മഹാഭാഗ്യം പോലെ നാടണയാൻ കഴിഞ്ഞു.

കോവിഡിന്റെ ഒന്നാം തരംഗം കഴിഞ്ഞ് തിരികെ പോകുന്നത് വർഷം ഒന്നു കഴിഞ്ഞിട്ടാണ്. ഇന്ത്യയിൽ നിന്നും നേരിട്ട് ഫ്ളൈറ്റുകൾക്ക് അനുമതി ഇല്ലാത്തതിനാൽ മാലിദീപ് വഴി ദുബായിലേക്ക് പോയി. അവിടെ 14 ദിവസത്തെ ക്വാറന്റൈൻ. അതുകഴിഞ്ഞ് സൗദിയിലേക്ക്. ജീവിതം വീണ്ടും തളിർക്കാൻ തുടങ്ങി. പെങ്ങളുടെ വിവാഹവും വീടുപണിയും ഒക്കെ പൂർത്തിയാക്കി. കടബാധ്യതകൾ ഓരോന്നായി തീർത്തു കൊണ്ടിരുന്നു. ജീവിതത്തിൻറെ നൗക തീരം ചേർന്ന് ഒഴുകാൻ തുടങ്ങിയതാണ്. അപ്പോഴാണ് നാട്ടിൽ നിന്നും അടുത്ത സുഹൃത്തിൻറെ വിളി വരുന്നത്, അമ്മക്ക് സുഖമില്ല നെഞ്ചുവേദന.

വീട്ടിലെത്തുമ്പോൾ കൂട്ടക്കരച്ചിലും ആൾക്കൂട്ടവും. കൂടി നിന്നവരെല്ലാം എന്തൊക്കെയോ അടക്കം പറയുന്നു. നിലവിളക്കിലെ തിരിശ്ശീലയിൽ നിന്നും എള്ളെണ്ണ കത്തുന്ന മണം പരത്തി പുകച്ചുരുളുകൾ പാറിനടന്നു. അമ്മയുടെ ചേതനയറ്റ ദേഹം കിടത്തിയ നടു മുറിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ ശരീരം ഭാരം ഇല്ലാത്ത ഒരു കുമിള പോലെ പാറിപ്പറക്കുന്നതായി അവനു തോന്നി. തുടച്ചുമിനുക്കിയ നാക്കിലയിൽ ചുവന്ന തെച്ചിപ്പൂക്കൾ അലസമായി ചിതറിക്കിടക്കുന്നു.

അമ്മയുടെ മുഖം അവസാനമായി ഒരു നോക്ക് കാണാൻ കുനിഞ്ഞപ്പോഴാണ് അവൻ അത് കണ്ടത്. കറുത്ത അക്ഷരങ്ങൾ കോറിയിട്ട ഒരു മഞ്ഞ കുറ്റി, അമ്മയുടെ തല ഭാഗത്ത്. വീടിന്റെ നടുമുറിയിൽ സർവ്വേ കുറ്റികൾ നാട്ടിയിരിക്കുന്നു. അതുവരെ അടക്കി വെച്ചിരുന്ന എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട അവൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങി. അടുക്കള മുറ്റത്തും വേലിക്കരികിലും, അബ്ദുല്ലക്കാന്റെ ചായിപ്പിലും, കേശു അണ്ണന്റെ തൊഴുത്തിലും നാട്ടിയ മഞ്ഞ കല്ലുകൾ അവനെ നോക്കി പല്ലിളിച്ചു, അഹന്ത കലർന്ന ഒരു നിഗളിപ്പോടെ... താലോലിച്ച് വെച്ച സ്വപ്നങ്ങളുടെ നെഞ്ചത്ത് കയറ്റിവെച്ച ആ സർവ്വേ കല്ലുകളിൽ തലതല്ലി ഉടച്ച്, രക്തം തൂവി അവൻ ഒരു നീണ്ട വെള്ളി വരയായി തീർന്നു.