Wednesday, August 23, 2017

പി. കേശവദേവ് (1986)
ഓടയിൽ നിന്ന്
കോഴിക്കോട്: പൂർണ്ണ. പേജ്:80  വില: 70.00

28.07.2017: 1930 കളിൽ മലയാള സാഹിത്യത്തിന് നേതൃത്വം നൽകിയ പി. കേശവദേവിന്റെ ആദ്യ നോവലാണ് 'ഓടയിൽ നിന്ന്. ചെറുപ്പത്തിലേ കുസൃതിയായിരുന്ന പപ്പു വീട്ടിലും സ്‌കൂളിലും നാട്ടിലും ധിക്കാരിയായി വളർന്നു. നാട്ടിൽ നിൽക്കാൻ പറ്റാതെ വന്നപ്പോൾ അവൻ പട്ടണത്തിലേക്ക് ഓടിപ്പോയി. റയിൽവേ സ്റ്റേഷനിൽ മറ്റു കുട്ടികളുടെ കു‌ടെ  ചുമട് എടുത്തു. ബീഡിക്കടയിലും,  സോഡാ ഫാക്ടറിയിലും പണിയെടുത്തു. ഒരിടത്തും സ്ഥിരമായി നിൽക്കാൻ പപ്പുവിന് കഴിഞ്ഞില്ല. ഒടുവിൽ പട്ടണത്തിൽ ഒരു റിക്ഷക്കാരനായി വണ്ടി വലിക്കാൻ തുടങ്ങി.

ഒരിക്കൽ ഒരു യാത്രക്കാരനുമായി റിക്ഷ വലിക്കുന്നതിനിടയിൽ റിക്ഷ തട്ടി ഒരു പെൺകുട്ടി ഓടയിൽ വീണു. പിന്നീട് അങ്ങോട്ട് പപ്പുവിന്റെ ജീവിതം നിരാലംബയായ ആ ലക്ഷ്മിക്ക് വേണ്ടി ആയിരുന്നു. അതോടെ പപ്പുവിന്റെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടായി - ലക്ഷ്മിയുടെ പഠനം, ഉയർച്ച..!. കടത്തിണ്ണയിലും റയിൽവേ സ്റ്റേഷനിലും അന്തിയുറങ്ങിയ പപ്പു താമസം ലക്ഷ്മിയുടെ വീട്ടിലേക്ക് മാറ്റി.  

ലക്ഷ്മി വളർന്നു. പഠനത്തിലും പാട്ടിലുമൊക്കെ മികവ് പുലർത്തി. കാലം കഴിഞ്ഞപ്പോൾ പപ്പു അവശനായി. പഠിച്ചു വളർന്ന ലക്ഷമിക്കു റിക്ഷാക്കാരനായ പപ്പു കൂടെ നടക്കുന്നത് കുറച്ചിലായി. പക്ഷെ അമ്മ കല്ല്യാണി അവളെ തിരുത്തി. രക്ഷകനായി വന്ന പപ്പുവിനെ സ്നേഹിക്കാൻ പഠിപ്പിച്ചു. പട്ടണത്തിലെ ഒരു ധനികന്റെ മകൻ ലക്ഷ്മിയെ കല്യാണം കഴിക്കാൻ തയ്യാറായി. പഠനം പൂർത്തിയായപ്പോൾ പപ്പു ലക്ഷ്മിയെ അയാൾക്ക് കല്യാണം ചെയ്തു കൊടുത്തു. അന്ന് രാത്രി പപ്പു വീട് വിട്ടിറങ്ങി. പപ്പുവിന്റെ ജീവിതത്തിനു ലക്ഷ്യമില്ലാതായിരിക്കുന്നു. ചുമച്ച് ചുമച്ച് കലുങ്കും ചായക്കടയും കടന്ന് ബാങ്കിന്റെ മുന്നിലൂടെ പോസ്റ്റാഫീസിനും അപ്പുറത്തേക്ക് വേച്ചു വേച്ചു നടന്നു നീങ്ങുന്ന പപ്പുവിനെ ലക്ഷ്മി തന്റെ ഭർതൃ വീടിന്റെ ജനാലയിലൂടെ നോക്കി കണ്ടു.


സ്നേഹിക്കുന്ന കുടുംബത്തിന് വേണ്ടി തന്റെ സുഖ-ദു:ഖങ്ങളെല്ലാം മറന്നും മാറ്റിവെച്ചും അവസാന നിമിഷം വരെ കഷ്ടപ്പെടുകയും പണിയെടുക്കുകയും ചെയ്യുന്ന തൊഴിലാളിയുടെ/കുടുംബ നാഥന്റെ കഥയാണ് ഓടയിൽ നിന്ന്. ഒപ്പം ഐശ്വര്യങ്ങൾ കൈവരുമ്പോൾ ബന്ധങ്ങൾ മറക്കുന്ന മനുഷ്യന്റെ അടിസ്ഥാന സ്വഭാവവും അണയാത്ത സ്നേഹവും ഓർമ്മപ്പെടുത്തുന്നു.

Thursday, August 10, 2017

ഇന്ദ്രൻസ് / ഷംസുദ്ദീൻ കുട്ടോത്ത് (2016)
സൂചിയും നൂലും
ഡി സി ബുക്സ്, പേജ് 80, വില 90.00

പട്ടിണിയുടെ ബാല്യത്തിൽ നിന്നും വർണ്ണങ്ങളെയും അഭിനയത്തേയും സ്നേഹിച്ച പാലവിള  വീട്ടിൽ കൊച്ചു വേലുവിന്റെ മകൻ സുരേന്ദ്രൻ എന്ന ഇന്ദ്രൻസിന്റെ ജിവിതത്തിൽ നിന്നും പകർത്തി വെച്ച ചില അദ്ധ്യായങ്ങൾ. പന്ത്രണ്ടാം വയസ്സിൽ അമ്മാവന്റെ തയ്യൽ കടയിൽ തുന്നൽ പഠിക്കാൻ പോയി തുടങ്ങിയത് മുതൽ ആദ്യമായി നാടുവിട്ടതും സ്വന്തമായി തുന്നൽ കട തുടങ്ങിയതും നാടക അഭിനയ ഭ്രാന്തിൽ കട പൂട്ടി പോയതും പിന്നീട് സിനിമയിലെ വേഷാലങ്കാരത്തിലേക്ക് പിച്ചവെച്ചതും ഒരു നിയോഗം പോലെ സിനിമ നടനായി മലയാളിയുടെ മനസ്സിൽ കയറി കൂടിയതുമൊക്കെ കലർപ്പില്ലാത്ത തന്മയത്തത്തോടെ പുസ്തകം പറഞ്ഞ് തരുന്നു. ഇന്ദ്രൻസിന്റെ ജീവിതത്തെ സ്വാധീനിച്ചവരും  സ്ഥലവും സന്ദർഭവുമൊക്കെ ഇടയ്ക്കു കയറി വരുന്നുണ്ട്.
ആദ്യമായി ഒരു സിനിമക്ക് സ്വതന്ത്രമായി വസ്ത്രാലങ്കാരം നിർവ്വഹിക്കാൻ അവസരം കിട്ടിയപ്പോൾ മദ്രാസിലേക്ക് വണ്ടി കയറിയതും തിരികെ വരുമ്പോൾ യാത്രയിൽ ഒരാളെ കണ്ട് മുട്ടുന്നതും വിവരിക്കുന്നുണ്ട് 'നിഴൽ പോലെ ഒരാൾ' എന്ന പതിമൂന്നാം അദ്ധ്യായത്തിൽ.
'രണ്ട് മൂന്നു ദിവസം കൊണ്ട് സിനിമക്ക് വേണ്ട വസ്ത്രങ്ങളെല്ലാം തെരെഞ്ഞ് പിടിച്ച് വാങ്ങി. അതിനിടയിൽ തല വേദനയും പനിയും മൂർഛിച്ചു.  അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ  പറഞ്ഞപ്പോൾ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു. ജനറൽ കമ്പാർട്ട്മെന്റിൽ തനിച്ചാണ് യാത്ര; കയ്യിൽ തുണികളുടെ ഭാണ്ഡവും. അകത്തു സീറ്റില്ലാത്തതിനാൽ വഴിയിൽ ലഗ്ഗേജ് വച്ച് അതിൽ ചുരുണ്ട് കൂടി.  കണ്ണ് തുറക്കാനോ, എഴുന്നേൽക്കാനോ കഴിയാതെ അവശനായി കിടന്നു. ആരോ ഒരാൾ പുറകിൽ തട്ടി വിളിച്ചു. 'അകത്ത് സീറ്റ് കാലിയുണ്ട് അവിടെയിരിക്കാം' എഴുന്നേൽക്കാൻ കഴിയാത്ത എന്നെ താങ്ങി എടുത്ത് അയാൾ ഒരു സീറ്റിൽ ഇരുത്തി, എന്റെ മുന്നിൽ ഇരുന്നു. കുറ്റിത്താടിയുള്ള മധ്യവസകനായ കുറിയ ഒരു മനുഷ്യൻ. എന്നെ തൊട്ടു നോക്കി. നല്ല പനിയുണ്ടല്ലോ എന്ന് പറഞ്ഞു.  കുടിക്കാൻ എവിടുന്നോ അയാൾ അൽപം നാരങ്ങ വെള്ളം കൊണ്ട് വന്നു തന്നു. ഞാൻ അത് ആർത്തിയോടെ കുടിച്ചു.  യാത്ര തുടർന്നു. 'അടുത്ത സ്റ്റേഷനിൽ നല്ല ചായ കിട്ടും വാങ്ങി തരാം' അയാൾ പറഞ്ഞു. ഞാൻ തല കുലുക്കി. ഞാൻ വീണ്ടും മയങ്ങി, കണ്ണുകൾ അടഞ്ഞു, സുഖമായി ഉറങ്ങി.  ഒരലർച്ച കേട്ടാണ് ഉണർന്നത്. ഏതോ സ്റ്റേഷനിൽ നിന്നും ട്രെയിൻ ഓടി തുടങ്ങുന്നു. ആൾക്കാരുടെ ഒച്ച കേട്ട് ഞാൻ പുറത്തേക്ക് നോക്കി . വാതിലിന്റെ കമ്പിയിൽ തൂങ്ങി   ഒരാൾ. കാലുകൾ പുറത്തേക്ക്, കൈകൾ വഴുതി വീഴുന്നു. കാഴ്ച്ച തിരിച്ചറിഞ്ഞ് ആ കൈകളിൽ  പിടിക്കാനെത്തുന്നതിനു മുമ്പ് ഒരു കരച്ചിലോടെ ആ രൂപം താഴേക്ക് വീണു. ഞാൻ സ്തംഭിച്ചു പോയി. ആളുകൾ പറയുന്നത് കേട്ടു, ചായ കൊണ്ട് ഓടി വന്നു കയറിയതാ, കാലു വഴുതിപ്പോയി. ഞാൻ വാവിട്ടു കരഞ്ഞു പൊയി. എനിക്ക് ചായ വാങ്ങാൻ പോയതാണോ ആ മനുഷ്യൻ? (p57-58)
108 ലേറെ സിനിമകൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ച, 412 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച മലയാളത്തിന്റെ എക്കാലത്തെയും   മികച്ച ഹാസ്യ   നടന്മാരിൽ വേറിട്ട ഉടലും അഭിനയവും കാഴ്ച വെച്ച ഇന്ദ്രൻസിന്റെ ജീവിതം നല്ലൊരു വായനാനുഭവമാണ്. ചെറിയ അദ്ധ്യായങ്ങളിലായി സരളമായ വാക്കുകളിൽ ഷംസുദ്ദീൻ കുട്ടോത്തുമായി ചേർന്ന്   ജീവിതം പറയുകയാണ് ഇന്ദ്രൻസ്.