Friday, April 10, 2020

വായന: യക്ഷി മലയാറ്റൂർ രാമകൃഷ്ണൻ

യക്ഷി മലയാറ്റൂർ രാമകൃഷ്ണൻ
 വായന:   മുസ്തഫ മണ്ണാർക്കാട്


സുന്ദരനായ കെമിസ്ട്രി അധ്യാപകൻ ശ്രീനിവാസൻ എന്ന ശ്രീനി കോളേജ് പെൺകുട്ടികളുടെ ആരാധനാപാത്രം ആയിരുന്നു. ലാബിൽ വെച്ചുണ്ടായ പൊട്ടിത്തെറി അപകടത്തിൽ ആസിഡ് മുഖത്ത് പതിച്ച് ഒരു കവിൾ നിശ്ശേഷം നശിച്ചു പോയി. ഭീകരവും ബീഭത്സവുമായ ഒരു മുഖമായിരുന്നു പിന്നീട് അയാൾക്ക് . ആരാധിക മാരും കാമുകിയും അകന്നുപോയി. ജീവിതത്തിലെ മോഹങ്ങൾ നശിച്ച ശ്രീനി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് കഴിയാൻ കൊതിച്ചു. നേരമ്പോക്കിന് യക്ഷികളെയും മന്ത്രവാദത്തേയും പറ്റി പഠിക്കാൻ തീരുമാനിച്ചു. താളിയോല ഗ്രന്ഥങ്ങളിലും മന്ത്രവാദികളുടെ അടുത്തും മറ്റും ഗവേഷണം നടത്തി. അതിനിടയിൽ ടൗൺഹാളിന് അടുത്തുള്ള ഒരു ബസ് സ്റ്റോപ്പിൽ വച്ച് രാഗിണിയെ കണ്ടുമുട്ടി, രാത്രി 8 മണിക്ക്. ആ അപ്സര സുന്ദരി നിരാശാ പൂർണ്ണമായ ശ്രീനിയുടെ ജീവിതത്തിലേക്ക് പങ്കാളിയായി കടന്നു വന്നു. അവളുടെ വീടോ നാടോ ബന്ധങ്ങളോ മറ്റൊന്നും ശ്രീനിക്ക് അറിയില്ലായിരുന്നു. അവൾ പറഞ്ഞിട്ടും ഇല്ലായിരുന്നു.
രാഗിണിയുടെ ചലനങ്ങളിൽ ഒക്കെയും ശ്രീനി അമാനുഷികത കണ്ടെത്തി. അവൾ പറഞ്ഞപ്പോൾ മുറ്റത്തെ പാല പൂത്തു.  അവളെ കണ്ടപ്പോൾ അയൽപക്കത്തെ നായ കുരച്ചു.. അവൾ വാരിയെടുത്തപ്പോൾ പോമറേനിയൻ നായ ജൂഡി മരിച്ചു. അവൾ ധരിക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ആഭരണങ്ങളാണ്. അങ്ങനെ പലതും . വികൃത രൂപിയായ ശ്രീനിയെ സ്നേഹിക്കാൻ ലോകത്ത് ഒരു സ്ത്രീയും ഉണ്ടാവില്ലെന്ന് ശ്രീനി അറിഞ്ഞു. കോളേജിലെ കാമുകി വിജയലക്ഷ്മി അവനെ കൈവെടിഞ്ഞു. ഒരിക്കൽ ദാഹാർത്തയായി വന്ന വനജ എന്ന വിദ്യാർഥിനി തിരിഞ്ഞ് നോക്കാതെ യായി ശ്രീനി രാഗിണിയെ വിവാഹം കഴിച്ചു. എന്നാൽ ഒരിക്കൽപോലും രാഗിണിയെ പ്രാപിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. രാഗിണിയിലേക്ക് എത്തുമ്പോൾ ശ്രീനി ഒന്നും അല്ലാതാകുന്നു. പലതവണ ശ്രമിച്ചിട്ടും ശ്രീനി പരാജയപ്പെടുന്നു. തൻറെ പരാജയം കഴിവുകേട് അല്ല എന്ന് ഉറക്കെ വിശ്വസിക്കുകയാണ് ആണ് ശ്രീനി. രാഗിണി യക്ഷിയാണ്. ഞാൻ അവളെ പ്രാപിച്ചു കൂടാ. അങ്ങനെ ചെയ്താൽ ഞാൻ മരിക്കും. എൻറെ ശക്തി കുറവ് ഒരു പ്രതിരോധമാണ്. മരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു രക്ഷാകവചം . ശ്രീനിയുടെ ഭ്രാന്തമായ പെരുമാറ്റങ്ങൾ സുഹൃത്തുക്കളിൽ വേദനയുളവാക്കുന്നു. ചന്ദ്രശേഖരനും  കല്യാണി അമ്മയുമൊക്കെ ദുഃഖിതരാണ്. രാഗിണിയെ തല ചുമരിൽ ഇടിച്ച് മുറിവേൽപ്പിച്ചതിൽ പിന്നെ അവൾ കൊട്ടാരക്കരക്ക് പോയി. ശ്രീനിക്ക് മുഴുഭ്രാന്ത് ആവുന്നു. പക്ഷേ ഒരിക്കൽ പോലും തനിക്ക് മാനസികനില തെറ്റിയതായി ശ്രീനി കണ്ടില്ല, അത് അംഗീകരിച്ചതുമില്ല. ചന്ദ്രശേഖരന്റെ നിർബന്ധത്തിനു വഴങ്ങി ശ്രീനി രാഗിണിയെ കൂട്ടിക്കൊണ്ടു വരുന്നു.  യക്ഷിയമ്പലത്തിന്റെ മുന്നിലെ പച്ചപ്പുൽ പടർപ്പിൽ ശ്രീനിയുടെ മടിയിൽ തലവെച്ച് രാഗിണി തൻറെ കഥ പറഞ്ഞു തുടങ്ങി. ഇന്നോളം ശ്രീയോട് പറയാത്ത കഥ . കഥ അവസാനിക്കുമ്പോൾ തന്നെ പുണരാൻ രാഗിണി ശ്രീയോട് ആവശ്യപ്പെടുന്നു. ശ്രീനി വീണ്ടും പരാജയപ്പെടുന്നു. അവസാനത്തെ പരാജയം. അവൾ നിരാശാഭരിതമായി എഴുന്നേറ്റു . അവൾ ഒന്നുലഞ്ഞു, പിന്നെ മങ്ങി. പുകച്ചുരുളുകൾ ഉയർന്നു. അവൾ അദ്യശ്യയായി. രാഗിണി അവിടെ അവസാനിക്കുന്നു. ശ്രീനി ഇപ്പോൾ ജയിലിലാണ്.
മനുഷ്യ മനസ്സിന്റെ വിഭ്രമം മലയാറ്റൂർ വിദഗ്ധമായി ചിത്രീകരിക്കുന്ന സുന്ദരമായ നോവൽ.
നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം 1989 P 246. 27 രൂപ

No comments:

Post a Comment