Sunday, April 12, 2020

വായന: പാതിരാ കുയിലിന്റെ രാഗം / ഡോ. ത്വാഹാ ഹുസൈൻ

പാതിരാ കുയിലിൻറെ രാഗം / ഡോക്ടർ ത്വാഹാ ഹുസൈൻ
വിവർത്തനം: പി മുഹമ്മദ് കുട്ടശ്ശേരി.
 പ്രസാധനം: സമന്വയം ബുക്സ്, കോഴിക്കോട്, 2002. p 167, ₹60.00
വായന: മുസ്തഫ മണ്ണാർക്കാട്


 വിശ്വ പ്രസിദ്ധ അറബി സാഹിത്യകാരൻ ഡോക്ടർ ത്യാഹാ ഹുസൈന്റെ 'ദുആഉൽ കർവാൻ' എന്ന നോവലിൻറെ മലയാള വിവർത്തനം ആണിത്. 1889 ൽ ജനിച്ച ത്വഹാ മൂന്നാം വയസ്സിൽ അന്ധൻ ആവുകയായിരുന്നു. സാഹിത്യകാരൻ, വിദ്യാഭ്യാസ പരിഷ്കർത്താവ്, തുടങ്ങിയ നിലകളിൽ പ്രശസ്തനായ ത്വാഹ ഇടക്കാലത്ത് ഈജിപ്ത് വിദ്യാഭ്യാസ മന്ത്രി വരെ ആയിരുന്നു. 7 ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി സിനിമയാക്കിയപ്പോൾ അന്താരാഷ്ട്ര ബഹുമതി ലഭിക്കുകയും ചെയ്തിരുന്നു.

 തലചായ്ക്കാൻ ഇടമില്ലാതെ പട്ടിണിപ്പാവങ്ങൾ ജോലിക്കായി പട്ടണത്തിൽ എത്തുമ്പോൾ അനുഭവിക്കുന്ന പീഡനങ്ങളും വിവേചനങ്ങളും വിവരിക്കുകയാണ് ഈ നോവലിൽ. കൈറോവിൽ നിന്നും അകലെയുള്ള ഈജിപ്തിലെ ഒരു നാട്ടിൻപുറം പശ്ചാത്തലമാക്കി രചന നിർവഹിച്ചതാണ് എങ്കിലും പച്ചയായ മനുഷ്യ പറ്റുണ്ട് നോവലിന് . ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് കഥാകൃത്ത് നോവലിൽ . ഭർത്താവ് മരണപ്പെട്ട അമ്മയും രണ്ട് പെൺമക്കളും ജോലിതേടി പട്ടണത്തിൽ എത്തുന്നു പലയിടത്തും അന്വേഷിച്ച് ഒടുവിൽ മൂന്ന് പേർക്കും മൂന്നു വീടുകളിൽ അടുക്കള ജോലി തരപ്പെടുന്നു. ആഴ്ചയിലൊരിക്കൽ അവർ ഒരിടത്ത് ഒത്തുകൂടി സ്നേഹം പങ്കിടുന്നു.

 ഒരു യുവ എൻജിനീയറുടെ വീട്ടിലായിരുന്നു മൂത്ത മകൾക്ക് ജോലി. സർക്കാർ ഉദ്യോഗസ്ഥന്റെ ഏക പുത്രി ഖദീജക്ക് കൂട്ട് കൂടുക എന്നതായിരുന്നു ഇളയ പുത്രി ആമിനയുടെ ജോലി. കാലം കടന്നപ്പോൾ കദീജയുമായി വല്ലാത്തൊരു അടുപ്പം ഉണ്ടാക്കാൻ ആമിനക്ക് കഴിഞ്ഞു. വേലക്കാരി ആയിരുന്നെങ്കിലും കദീജക്കൊപ്പം ആമിനയും അക്ഷരത്തിലെ വെളിച്ചം കണ്ടു.

അതിനിടെ മൂത്തമകൾ ഹനാദി വീട്ടുടമസ്ഥൻ ആയ എൻജിനീയറാൽ വഞ്ചിക്കപ്പെടുന്നു. വിവരം അറിഞ്ഞ മാതാവ് മക്കളെയും കൂട്ടി മറ്റൊരു നാട്ടിലേക്ക് പോകുന്നു അവിടെ ഉദാരനായ ഒരു ഹാജിയുടെ വീട്ടിൽ അതിഥിയായി കഴിയുന്നു. ഒടുവിൽ അവരുടെ സഹോദരൻ അവരെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാനായി ഒരിക്കൽ ചെന്നെത്തുന്നു. ഒരു രാത്രിയിലാണ് അവർ യാത്ര തുടങ്ങിയത്. വഴിവക്കിൽ വെച്ച് ഹനാദിയെ അയാൾ വധിച്ച് മരുഭൂമിയിൽ കുഴിച്ചിടുന്നു.  തിരിച്ച് നാട്ടിലെത്തിയ ആമിനയുടെ ഹൃദയം ഭ്രാന്തമായ അസ്വസ്ഥതയിൽ ആവുന്നു. ഹനാദിയെ പീഡിപ്പിച്ച എൻജിനീയറോടും, വധിച്ച അമ്മാവനോടും അവൾക്ക് പ്രതികാരം ഉണ്ടായി. ഒരു പ്രഭാതത്തിൽ അവൾ വീടുവിട്ടിറങ്ങി മുമ്പ് ജോലി ചെയ്തിരുന്ന കദീജയുടെ വീട്ടിലെത്തി ജോലി തുടർന്നു.

 ഹനാദിയെ പിഴപ്പിച്ച എൻജിനീയറാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നത് എന്നറിഞ്ഞത് മുതൽ ആമിനയുടെ ഹൃദയം അശാന്തമായി. അവിടെ പുതുതായി വന്ന വേലക്കാരിയോട് പോലും ആമിനക്ക് അറപ്പും വെറുപ്പും തോന്നി. അതിനിടെ തന്റെ കൂട്ടുകാരി ഖദീജയെ ആ എഞ്ചിനിയറെ കൊണ്ട് കെട്ടിക്കാൻ ഉള്ള വിവരം അവളറിഞ്ഞു. അതിനെ തകർക്കാനുള്ള തന്ത്രങ്ങളെ കുറിച്ചാണ് പിന്നീട് ആമിന ചിന്തിച്ചത്. ഒടുവിൽ അവൾ അതിൽ വിജയിച്ചു. അവിടെ നിന്നും നാടുവിട്ടു. ഒരു പരിചിത അവൾക്ക് മറ്റൊരു വീട്ടിൽ ജോലി ശരിയാക്കി കൊടുത്തു. അധിക നാൾ കഴിയുന്നതിനു മുമ്പ് അവിടെ നിന്നും ഇറക്കി വിട്ടു. പിന്നെ അവൾ പ്രതികാരം ചെയ്യണമെന്ന് ആഗ്രഹിച്ച അതെ എഞ്ചിനിയറുടെ വീട്ടിൽ തന്നെ അവൾക്ക് ജോലി കിട്ടുന്നു. ആദ്യ ദിവസം തന്നെ എൻജിനീയർ അവളിൽ അനുരക്തൻ ആകുന്നു. എന്നാൽ ഒഴികഴിവുകൾ കൊണ്ടും തന്ത്രങ്ങൾ കൊണ്ടും അവൾ വഴങ്ങാതെ മാറിനിന്നു . ഒടുവിൽ എൻജിനീയർ പരാജിതൻ ആവുന്നു. ജോലി മാറ്റം കിട്ടിയ എൻജിനീയർ ആമിനയെ കൂടെ കൂട്ടി. തൻറെ എല്ലാ ക്രൂരതകളും നിർത്തി എൻജിനീയർ ആമിനയോട് മാപ്പ് ചോദിക്കുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നാൽ അത്തരമൊരു ജീവിതം സാധ്യമല്ല എന്ന് വിശ്വസിച്ച് ആമിനക്ക് അതിനു സമ്മതം മൂളാൻ കഴിഞ്ഞില്ല. ആമിന തന്റെ ചരിത്രം മുഴുവൻ അയാൾക്ക് വിവരിക്കുന്നു. പാപ ഭാരത്താൽ ദുഖിതനെങ്കിലും ആമിനയെ  കൂടാതെയുള്ള ജീവിതം അസാധ്യം എന്ന് അയാൾ തിരിച്ചറിയുന്നു.

 നോവലിൻറെ ഭാഷയും രചനയുടെ ഒഴുക്കും വളരെ ആകർഷകമാണ്. ആദ്യപതിപ്പ് NBS ലൂടെ പുറത്തുവന്നിരുന്നു. രണ്ടാം പതിപ്പ് അക്ഷരത്തെറ്റുകൾ കൊണ്ട് വിരസത സൃഷ്ടിക്കുന്നു എന്ന് പറയാതെ വയ്യ.

https://youtu.be/cwdIqBOTmT0



No comments:

Post a Comment