Wednesday, June 10, 2026


 

ഏറ്റവും പ്രിയപ്പെട്ട എന്നോട് | നിമ്ന വിജയ്

 മാൻകൈൻഡ് ലിറ്ററേച്ചർ, കോഴിക്കോട്, 2024, പേജ്: 215, വില: 350.

വായന: മുസ്തഫ മണ്ണാർക്കാട്

'വായിച്ചു തീർത്ത പുസ്തകങ്ങൾ പോലെയോ കണ്ടു തീർത്ത

സിനിമകൾ പോലെയോ മനോഹരമാവില്ല ജീവിതം എന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അതുതന്നെയാണ് ജീവിതത്തെ ഇത്ര മനോഹരം ആക്കുന്നത്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് നമുക്ക് ആർക്കും അറിയില്ല. മുന്നോട്ട് ജീവിക്കാൻ വലിയ സ്വപ്നങ്ങളെക്കാളും പ്ലാനുകളെക്കാളും ഒക്കെ നമുക്ക് വേണ്ടത് എന്തു വന്നാലും എനിക്ക് ഞാനുണ്ട്  എന്ന വിശ്വാസമാണ്’(പേജ്  215 )'. നിമ്ന വിജയിയുടെ ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന നോവൽ വായനക്കാരോട് പറഞ്ഞുവെക്കുന്നതാണിത്. പുതിയ ജോലിക്കായി കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറുന്ന അതിഥി ശ്രീനിവാസൻ എന്ന 22 കാരിയാണ് കഥയിലെ നായിക. അവളുടെ ചിന്തകളും അനുഭവങ്ങളും പ്രണയവും സ്നേഹം കൊണ്ട് മുറിവേൽപ്പിക്കപ്പെടുന്നതും, കുടുംബത്തിലും സമൂഹത്തിലും നടത്തുന്ന പോരാട്ടങ്ങളും ഒക്കെ ഓരോ വായനക്കാരനും പ്രത്യേകിച്ച് യുവാക്കളായ  വായനക്കാർക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ കഴിയുന്നവയാണ്.

വീട്ടുകാർ ലോക്കൽ ഗാർഡിയനായി ഏൽപ്പിച്ച ദാസ് അങ്കിളും, ഏറെ പീഡനങ്ങൾ സഹിച്ചും മകളെയോർത്ത് അയാളുടെ കൂടെ എല്ലാം സഹിച്ചുബാംഗ്ലൂർ നഗരത്തിൽ ഒരു അടച്ചിട്ട ഫ്ലാറ്റിൽ ജീവിക്കുന്ന അവരുടെ ഭാര്യയും,  റൂമേറ്റ് ആയി കിട്ടിയ കന്നഡക്കാരി സാക്ഷിയും, വിദ്യാർഥിനിയായ ദേവികയും, ഓഫീസിലെ ആദിത്യനും, പ്രിയ കൂട്ടുകാരി ലയയും, പിന്നെ തൻറെ ഏറ്റവും പ്രിയപ്പെട്ട ഡയറി നഷ്ടപ്പെട്ടു പോയപ്പോൾ ദിവസങ്ങൾക്കകം അത് തിരികെ ഏൽപ്പിക്കാൻ തന്നെ തേടി വരികയും സുഹൃത്തായി മാറുകയും ഒരുപാട് സ്നേഹം നൽകി കൂടെ നിൽക്കുകയും ചെയ്ത ശരൺ വാസുദേവും ഒക്കെയാണ് നോവലിലെ പ്രധാന കഥാ പാത്രങ്ങൾ.

സമൂഹം കെട്ടിപ്പൊക്കിയ വേലിക്കെട്ടുകൾ ഓരോന്നായി പൊളിച്ചടുക്കാൻ ഒരു പെൺകുട്ടി കാണിക്കുന്ന മിടുക്കാണ് നോവലിൻറെ അകക്കാമ്പ് എന്ന് വിലയിരുത്താം.  ഒരാൾക്ക് ഏറ്റവും  ആത്മാർത്ഥമായി സ്നേഹിക്കാൻ തന്നെക്കാൾ യോഗ്യരായി വേറെ ഒരാളും ഇല്ലെന്ന തിരിച്ചറിവ് പകരുന്നത് കൂടിയാണ് കൃതി. 'പെൺകുട്ടികൾക്ക് ലോകത്ത് ഒന്നും എളുപ്പമല്ല, ശരീരത്തിനും മനസ്സിനും പോറലേൽക്കാതെ ഒരു ദിവസം ജീവിച്ചു തീർക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ കടമ്പയാണ്' (പേജ്  55 ) എന്നും 'ഒറ്റയ്ക്കാവുന്ന പെൺകുട്ടികൾ ഓരോ ആണിനും ഒരു അവസരമാണ്. അവരെ വീഴ്ത്താൻ എളുപ്പമാണ്. പക്ഷേ വീണു പോകാൻ ഞാൻ ഒരുക്കമല്ല' (പേജ് 56) എന്നൊക്കെയുള്ള പറച്ചിൽ ഇനിയും ഉണർന്നിട്ടില്ലാത്ത സമൂഹ മനഃസാക്ഷിയോടാണ്.

പ്രണയ കുരുക്കിൽ പെട്ട് വഞ്ചിക്കപ്പെടുന്ന ദേവികക്കും, സ്വവർഗാനുരാഗിയായ  കസിൻ കണ്ണനും നൽകുന്ന പിന്തുണയും സംരക്ഷണവും സ്വതന്ത്രമായി ചിന്തിക്കുകയും ധൈര്യത്തോടെ ജീവിത പ്രതിസന്ധികളെ നേരിടുകയും ചെയ്യാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ പ്രതീകമാണ്. കൂടെയുള്ളവരുടെ തളർച്ചയിൽ ഒപ്പം നിന്ന് ധൈര്യം നൽകുമ്പോഴും 'എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുമ്പോഴും മുന്നോട്ടു നടക്കാൻ നമുക്കെല്ലാം എന്തെങ്കിലും ദൈവം ബാക്കി വെക്കും (പേജ് 208)' എന്ന് പറയുന്ന അതിഥി, ഒടുവിൽ സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളിൽ കാലിടറി പോവുകയും ആത്മഹത്യക്ക് മുതിരുകയും ചെയ്യുന്നത് വേദനപ്പിക്കുന്നു.

വളരെ ലളിതമായ ഭാഷയാണ് നിമ്നയുടേത്. ആർക്കും അനായാസം  വായിച്ചു തീർക്കാവുന്ന രചനാ ശൈലി. കുറഞ്ഞകാലം കൊണ്ട് പുതുതലമുറ വായനക്കാരെ ഇത്ര ഏറെ ആകർഷിക്കാനും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെടാനും ഈ ലളിതമായ അവതരണ ശൈലി കൂടി കാരണമായിട്ടുണ്ട്.

* * * * *


‘കരയുന്ന ആളുകളോട് കരച്ചിൽ നിർത്താൻ പറയാത്തതും ആവർത്തിച്ച് കാരണം ചോദിക്കാത്തതും ആണ് അവസ്ഥയിൽ അവരോട് ചെയ്യുന്ന ഏറ്റവും നീതിപൂർവ്വമായ കാര്യം.’ P 64

‘ചില കാര്യങ്ങൾ അങ്ങനെയാണ് എഴുതേണ്ട സമയത്ത് എഴുതി തീർത്തില്ലെങ്കിൽ പിന്നീട് എത്ര കൂട്ടി വെക്കാൻ ശ്രമിച്ചാലും അക്ഷരങ്ങൾക്ക് ജീവനില്ലാത്ത പോലെ തോന്നും’.. P 81

‘അല്ലെങ്കിലും പുറത്തുനിന്നു നോക്കി ആളുകളെ വിലയിരുത്താൻ എളുപ്പമാണ്. സത്യത്തിൽ മറ്റാരോടും പങ്കുവെക്കാൻ ആഗ്രഹിക്കാത്ത ഒരുപാട് ആത്മ ദുഖങ്ങൾ പേറിയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്.’ P 84

‘വിജയങ്ങളെല്ലാം പൂർണ്ണമാകുന്നത് അത് പങ്കുവെക്കപ്പെടുമ്പോഴാണ്’. P 87

‘കൂടെ നിൽക്കുന്ന ആൾക്കാർക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ ഒരു സ്പേസ് നമ്മൾ കൊടുക്കുന്നില്ലെങ്കിൽ പിന്നെ ഒരുമിച്ച് ചെലവഴിക്കുന്ന നിമിഷങ്ങൾക്ക് എന്താണ് അർത്ഥം ഉള്ളത്. ശരീരം മാത്രം നമ്മുടെ മുന്നിൽ വച്ച് മനസ്സ് മറ്റെവിടെയെങ്കിലും ഒക്കെ സമാധാനം തിരയും’.. page 127

‘ചില അവസ്ഥകളുണ്ട് എത്ര രാത്രി കരഞ്ഞിട്ടാണെങ്കിലും വേദനിച്ചിട്ടാണെങ്കിലും ചില ഓർമ്മകളെ മായ്ച്ചു കളയാതെ നമുക്ക് മുന്നോട്ട് നടക്കാൻ കഴിയില്ല. മനുഷ്യന് മറവി എന്നൊരു കാര്യം കൊടുത്തിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ? മുന്നോട്ടു ജീവിക്കാൻ’.. p205

‘അല്ലെങ്കിലും സ്നേഹിക്കാൻ എളുപ്പമാണ് സ്നേഹിക്കപ്പെടാനാണ് പാട്..p 213’