Wednesday, June 10, 2026


 

ഏറ്റവും പ്രിയപ്പെട്ട എന്നോട് | നിമ്ന വിജയ്

 മാൻകൈൻഡ് ലിറ്ററേച്ചർ, കോഴിക്കോട്, 2024, പേജ്: 215, വില: 350.

വായന: മുസ്തഫ മണ്ണാർക്കാട്

'വായിച്ചു തീർത്ത പുസ്തകങ്ങൾ പോലെയോ കണ്ടു തീർത്ത

സിനിമകൾ പോലെയോ മനോഹരമാവില്ല ജീവിതം എന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അതുതന്നെയാണ് ജീവിതത്തെ ഇത്ര മനോഹരം ആക്കുന്നത്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് നമുക്ക് ആർക്കും അറിയില്ല. മുന്നോട്ട് ജീവിക്കാൻ വലിയ സ്വപ്നങ്ങളെക്കാളും പ്ലാനുകളെക്കാളും ഒക്കെ നമുക്ക് വേണ്ടത് എന്തു വന്നാലും എനിക്ക് ഞാനുണ്ട്  എന്ന വിശ്വാസമാണ്’(പേജ്  215 )'. നിമ്ന വിജയിയുടെ ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന നോവൽ വായനക്കാരോട് പറഞ്ഞുവെക്കുന്നതാണിത്. പുതിയ ജോലിക്കായി കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറുന്ന അതിഥി ശ്രീനിവാസൻ എന്ന 22 കാരിയാണ് കഥയിലെ നായിക. അവളുടെ ചിന്തകളും അനുഭവങ്ങളും പ്രണയവും സ്നേഹം കൊണ്ട് മുറിവേൽപ്പിക്കപ്പെടുന്നതും, കുടുംബത്തിലും സമൂഹത്തിലും നടത്തുന്ന പോരാട്ടങ്ങളും ഒക്കെ ഓരോ വായനക്കാരനും പ്രത്യേകിച്ച് യുവാക്കളായ  വായനക്കാർക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ കഴിയുന്നവയാണ്.

വീട്ടുകാർ ലോക്കൽ ഗാർഡിയനായി ഏൽപ്പിച്ച ദാസ് അങ്കിളും, ഏറെ പീഡനങ്ങൾ സഹിച്ചും മകളെയോർത്ത് അയാളുടെ കൂടെ എല്ലാം സഹിച്ചുബാംഗ്ലൂർ നഗരത്തിൽ ഒരു അടച്ചിട്ട ഫ്ലാറ്റിൽ ജീവിക്കുന്ന അവരുടെ ഭാര്യയും,  റൂമേറ്റ് ആയി കിട്ടിയ കന്നഡക്കാരി സാക്ഷിയും, വിദ്യാർഥിനിയായ ദേവികയും, ഓഫീസിലെ ആദിത്യനും, പ്രിയ കൂട്ടുകാരി ലയയും, പിന്നെ തൻറെ ഏറ്റവും പ്രിയപ്പെട്ട ഡയറി നഷ്ടപ്പെട്ടു പോയപ്പോൾ ദിവസങ്ങൾക്കകം അത് തിരികെ ഏൽപ്പിക്കാൻ തന്നെ തേടി വരികയും സുഹൃത്തായി മാറുകയും ഒരുപാട് സ്നേഹം നൽകി കൂടെ നിൽക്കുകയും ചെയ്ത ശരൺ വാസുദേവും ഒക്കെയാണ് നോവലിലെ പ്രധാന കഥാ പാത്രങ്ങൾ.

സമൂഹം കെട്ടിപ്പൊക്കിയ വേലിക്കെട്ടുകൾ ഓരോന്നായി പൊളിച്ചടുക്കാൻ ഒരു പെൺകുട്ടി കാണിക്കുന്ന മിടുക്കാണ് നോവലിൻറെ അകക്കാമ്പ് എന്ന് വിലയിരുത്താം.  ഒരാൾക്ക് ഏറ്റവും  ആത്മാർത്ഥമായി സ്നേഹിക്കാൻ തന്നെക്കാൾ യോഗ്യരായി വേറെ ഒരാളും ഇല്ലെന്ന തിരിച്ചറിവ് പകരുന്നത് കൂടിയാണ് കൃതി. 'പെൺകുട്ടികൾക്ക് ലോകത്ത് ഒന്നും എളുപ്പമല്ല, ശരീരത്തിനും മനസ്സിനും പോറലേൽക്കാതെ ഒരു ദിവസം ജീവിച്ചു തീർക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ കടമ്പയാണ്' (പേജ്  55 ) എന്നും 'ഒറ്റയ്ക്കാവുന്ന പെൺകുട്ടികൾ ഓരോ ആണിനും ഒരു അവസരമാണ്. അവരെ വീഴ്ത്താൻ എളുപ്പമാണ്. പക്ഷേ വീണു പോകാൻ ഞാൻ ഒരുക്കമല്ല' (പേജ് 56) എന്നൊക്കെയുള്ള പറച്ചിൽ ഇനിയും ഉണർന്നിട്ടില്ലാത്ത സമൂഹ മനഃസാക്ഷിയോടാണ്.

പ്രണയ കുരുക്കിൽ പെട്ട് വഞ്ചിക്കപ്പെടുന്ന ദേവികക്കും, സ്വവർഗാനുരാഗിയായ  കസിൻ കണ്ണനും നൽകുന്ന പിന്തുണയും സംരക്ഷണവും സ്വതന്ത്രമായി ചിന്തിക്കുകയും ധൈര്യത്തോടെ ജീവിത പ്രതിസന്ധികളെ നേരിടുകയും ചെയ്യാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ പ്രതീകമാണ്. കൂടെയുള്ളവരുടെ തളർച്ചയിൽ ഒപ്പം നിന്ന് ധൈര്യം നൽകുമ്പോഴും 'എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുമ്പോഴും മുന്നോട്ടു നടക്കാൻ നമുക്കെല്ലാം എന്തെങ്കിലും ദൈവം ബാക്കി വെക്കും (പേജ് 208)' എന്ന് പറയുന്ന അതിഥി, ഒടുവിൽ സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളിൽ കാലിടറി പോവുകയും ആത്മഹത്യക്ക് മുതിരുകയും ചെയ്യുന്നത് വേദനപ്പിക്കുന്നു.

വളരെ ലളിതമായ ഭാഷയാണ് നിമ്നയുടേത്. ആർക്കും അനായാസം  വായിച്ചു തീർക്കാവുന്ന രചനാ ശൈലി. കുറഞ്ഞകാലം കൊണ്ട് പുതുതലമുറ വായനക്കാരെ ഇത്ര ഏറെ ആകർഷിക്കാനും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെടാനും ഈ ലളിതമായ അവതരണ ശൈലി കൂടി കാരണമായിട്ടുണ്ട്.

* * * * *


‘കരയുന്ന ആളുകളോട് കരച്ചിൽ നിർത്താൻ പറയാത്തതും ആവർത്തിച്ച് കാരണം ചോദിക്കാത്തതും ആണ് അവസ്ഥയിൽ അവരോട് ചെയ്യുന്ന ഏറ്റവും നീതിപൂർവ്വമായ കാര്യം.’ P 64

‘ചില കാര്യങ്ങൾ അങ്ങനെയാണ് എഴുതേണ്ട സമയത്ത് എഴുതി തീർത്തില്ലെങ്കിൽ പിന്നീട് എത്ര കൂട്ടി വെക്കാൻ ശ്രമിച്ചാലും അക്ഷരങ്ങൾക്ക് ജീവനില്ലാത്ത പോലെ തോന്നും’.. P 81

‘അല്ലെങ്കിലും പുറത്തുനിന്നു നോക്കി ആളുകളെ വിലയിരുത്താൻ എളുപ്പമാണ്. സത്യത്തിൽ മറ്റാരോടും പങ്കുവെക്കാൻ ആഗ്രഹിക്കാത്ത ഒരുപാട് ആത്മ ദുഖങ്ങൾ പേറിയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്.’ P 84

‘വിജയങ്ങളെല്ലാം പൂർണ്ണമാകുന്നത് അത് പങ്കുവെക്കപ്പെടുമ്പോഴാണ്’. P 87

‘കൂടെ നിൽക്കുന്ന ആൾക്കാർക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ ഒരു സ്പേസ് നമ്മൾ കൊടുക്കുന്നില്ലെങ്കിൽ പിന്നെ ഒരുമിച്ച് ചെലവഴിക്കുന്ന നിമിഷങ്ങൾക്ക് എന്താണ് അർത്ഥം ഉള്ളത്. ശരീരം മാത്രം നമ്മുടെ മുന്നിൽ വച്ച് മനസ്സ് മറ്റെവിടെയെങ്കിലും ഒക്കെ സമാധാനം തിരയും’.. page 127

‘ചില അവസ്ഥകളുണ്ട് എത്ര രാത്രി കരഞ്ഞിട്ടാണെങ്കിലും വേദനിച്ചിട്ടാണെങ്കിലും ചില ഓർമ്മകളെ മായ്ച്ചു കളയാതെ നമുക്ക് മുന്നോട്ട് നടക്കാൻ കഴിയില്ല. മനുഷ്യന് മറവി എന്നൊരു കാര്യം കൊടുത്തിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ? മുന്നോട്ടു ജീവിക്കാൻ’.. p205

‘അല്ലെങ്കിലും സ്നേഹിക്കാൻ എളുപ്പമാണ് സ്നേഹിക്കപ്പെടാനാണ് പാട്..p 213’


Sunday, May 17, 2026

ഹൈഡ്രേഞ്ചിയ (നോവൽ) | ലാജോ ജോസ്.

 

വായന: മുസ്തഫ മണ്ണാർക്കാട്

മാതൃഭൂമി ബുക്സ്, 2025. പേജ് 262, വില Rs. 330.



വീടിന് പുറത്തുനിന്ന് റെക്കോർഡ് ചെയ്തതായി തോന്നിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് കോട്ടയം പോലീസ് മേധാവിയുടെ ഇ-മെയിലിലേക്ക് വരുന്നു. വീടിനകത്ത് ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നതും ഉറങ്ങാൻ പോവുന്നതുമൊക്കെയാണ് വീഡിയോയിൽ. അടുത്ത ദിവസം രാവിലെ അവർ കൊല്ലപ്പെട്ടതായി അറിയുന്നു. വളരെ ക്രൂരമായി റേപ്പ് ചെയ്യപ്പെട്ട് കൊല്ലപ്പെട്ട നിലയിൽ ബെഡ്റൂമിൽ ആയിരുന്നു ബോഡി. ബെഡിൽ നിറയെ പിങ്ക് നിറമുള്ള ഹൈഡ്രേഞ്ചിയ പൂക്കൾ വിതറിയിരുന്നു. സമാനമായ കൊലപാതകങ്ങൾ നഗരത്തിൽ തുടരെത്തുടരെ ഉണ്ടാവുന്നു. എല്ലാറ്റിനും മുന്നേ വീഡിയോ ഇമെയിൽ അയക്കുന്നു, റേപ്പ്ഹൈഡ്രേഞ്ചിയ പൂക്കൾ. ചൈത്രാമാധവൻ, ലിയാ ഫാത്തിമ, ഓവിയ കൃഷ്ണൻ, ഹരിത മേനോൻ, ഇഷ തെരേസ കവിത എസ് നായർ, ടോം.... അങ്ങനെ കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് നീളുന്നു. പോലീസിന് യഥാർത്ഥ പ്രതിയെ പിടികൂടാൻ കഴിയുന്നില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു ബംഗാളിയെ കണ്ടെത്തി പിടികൂടി  ജയിലിൽ അടച്ചു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം വീണ്ടും സമാന കൊലപാതകം ആവര്ത്തിക്കുന്നു. ഇത് പോലീസിനെ   വല്ലാതെ ആശയക്കുഴപ്പത്തിൽ ആക്കി.

അലി ഇമ്രാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ, അലി ആൻഡ് അസോസിയേറ്റ് (AAA) എന്ന തന്റെ പ്രൈവറ്റ് കുറ്റാന്വേഷണ ഏജൻസി വഴി  സമാന്തരമായി കേസ് അന്വേഷിക്കുന്നു. ആദ്യ കുറ്റാന്വേഷണ നോവൽ കൊണ്ട് തന്നെ പ്രശസ്തയായ എസ്തർ  എന്ന ചെറുപ്പക്കാരി ജേർണലിസ്റ് അലി ഇമ്രാന്റെ ഗ്രൂപ്പിൽ ഇൻവെസ്റ്റിഗേറ്ററായി എത്തുന്നു. അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിന്റെ പേരിൽ സർവീസിൽ നിന്നും പുറത്താക്കപ്പെട്ട എ.എസ്‌.പി. ഷാരൺ തോമസ്, അലി ഇമ്രാന്റെ സഹപ്രവർത്തകർ എന്നിവർ ചേർന്ന് പ്രതിയെ കണ്ടെത്താൻ ശ്രമിക്കുന്നു. കഥാന്ത്യത്തിൽ അന്വേഷണത്തിൽ ഏർപ്പെട്ട ഷാരണും, എസ്തറും     കൊലപാതകയുടെ ഇരകളാകുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരാൾ പ്രതിയായി അവസാനഭാഗത്ത് നോവലിൽ പ്രത്യക്ഷപ്പെടുന്നു.

ആദ്യാവസാനം ഉദ്വോഗം  നിറഞ്ഞ ഒരു കുറ്റാന്വേഷണ നോവൽ ആണ് ഹൈഡ്രേഞ്ചിയ. അവസാന അധ്യായത്തിലെ ട്വിസ്റ്റ് വായനക്കാരെ സംതൃപ്തരാക്കും. ലാജോ  ജോസിന്റെ നോവൽ എഴുത്തിലെ കയ്യടക്കം അഭിനന്ദനം അർഹിക്കുന്നു. മാതൃഭൂമി ബുക്സ് ആണ് പ്രസാധനം.

Friday, April 3, 2026

നനയുവാൻ ഞാൻ കടലാവുന്നു / നിമ്ന വിജയ്.

നിമ്ന വിജയ് എന്ന യുവ എഴുത്തുകാരിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം. 26 കുറിപ്പുകളിലായി ചെറുപ്പകാലത്ത് കോഴിക്കോട്ടെ ഉൾനാടൻ ഗ്രാമ ജീവിതത്തെക്കുറിച്ചും പഠനത്തിനും ജോലിക്കുമായി പോയ ഹൈദരാബാദിലെയും മുംബൈയിലെയും ജീവിതത്തെക്കുറിച്ചും കണ്ടുമുട്ടിയ വ്യക്തികളെക്കുറിച്ചും എഴുതിയിരിക്കുന്നു. ജീവിതത്തിലെ കൊച്ചു കൊച്ചു അനുഭവങ്ങൾ പോലും തന്റെ ഹൃദ്യമായ രചനകൾ കൊണ്ട് വായനക്കാരന്റെ ഇഷ്ടം നേടിയെടുക്കാൻ പുസ്തകത്തിന്  സാധിക്കുന്നുണ്ട്. 


മുംബൈയിലെ താമസ സ്ഥലത്തിനടുത്തുള്ള ഒരു ഗ്രൗണ്ടിൽ വൈകുന്നേരങ്ങളിൽ പേരക്കുട്ടികളുമായി നടക്കാൻ ഇറങ്ങുന്ന തമിഴ്നാട്ടുകാരായ വൃദ്ധ ദമ്പതികളെക്കുറിച്ചും അവരുടെ പരസ്പര സ്നേഹത്തെക്കുറിച്ചും  പറയുന്ന ആദ്യ അധ്യായമായ 'മഞ്ഞപ്പൂക്കൾ', രാജസ്ഥാനിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച ശിവാനി പട്ടേൽ എന്ന ഡയാന ലിസി പേരാമ്പ്ര ബസ് സ്റ്റാൻഡിലെ റോഡിന് അരികിൽ ചെരിപ്പ് കുത്തിയായി ജീവിതത്തോട് മല്ലടിക്കുന്നതും ജീവിതം തിരിച്ചുപിടിക്കുന്നതുമായ കഥ പറയുന്ന 'തെരുവിൽ ചെരുപ്പ് തുന്നുന്ന ദൈവം', പ്രണയത്തിൽ പലവട്ടം തോറ്റുപോയ മുംബൈയിലെ ഹോസ്റ്റൽ മേറ്റ് ലതികയുടെ കഥ പറയുന്ന 'തോറ്റു പോയവരുടെ സത്യം' തുടങ്ങിയ അധ്യായങ്ങൾ വായനക്കാരന്റെ മനസ്സുകളിൽ എന്നും മായാതെ നിലനിൽക്കും. 


"നിമ്ന  കണ്ട കാഴ്ചകളും,  വെന്ത വേനലുകളും, കൊണ്ട മഴകളുമാണ് ഈ പുസ്തകത്തിൻറെ കാതൽ" എന്ന് പ്രസാദകൻ ബാലുശ്ശേരി എഴുതുന്നു. നിമ്നയുടെ ജീവിതാനുഭവങ്ങൾ വായനക്കാരന്റെ കൂടി അനുഭവങ്ങളായി മാറുന്ന പല സന്ദർഭങ്ങളും ഈ പുസ്തകത്തിൽ കാണാം.


നിമ്ന വിജയ് (2023 ). നനയുവാൻ ഞാൻ കടലാവുന്നു. കോഴിക്കോട്:  മാൻ കൈൻഡ് പബ്ലിക്കേഷൻസ്. 12e, P168  Rs 299


'മറ്റൊരാളുടെ മരണം സ്വന്തം ജീവിതമായി ചേർത്തുവയ്ക്കുമ്പോഴാണ് ആ വേദനയുടെ തീവ്രത നാം ശരിക്കും അനുഭവിച്ചറിയുന്നത്. മരണത്തിനു ശേഷവും നമ്മെക്കുറിച്ച് ഓർക്കുമ്പോൾ മറ്റൊരാളുടെ കണ്ണു നിറയുന്നത് നാം അവർക്ക് നൽകിയ സന്തോഷങ്ങളുടെയും, സ്നേഹത്തിന്റെയും ഓർമ്മയിൽ ആവണം. അതിലും മനോഹരമായി എങ്ങനെയാണ് ഒരു മനുഷ്യന് മരണത്തെയും തോൽപ്പിച്ച് ജീവിക്കാൻ കഴിയുന്നത്?'. P27


'ഭൂമിയിലെ ഏറ്റവും വലിയ സത്യമാണ് അമ്മ. സ്വയം ഉരുകി നമുക്ക് വെളിച്ചമാകുന്നവർ. ജീവിതത്തിൽ ആരൊക്കെ നഷ്ടം ആയാലും അമ്മയില്ലാതാകുമ്പോൾ മാത്രമാണ് നമ്മൾ ശരിക്കും അനാഥരാകുന്നത്'. P66


'അനുഭവിക്കുമ്പോൾ ഒന്നു വേഗം കടന്നുപോകാൻ ആഗ്രഹിക്കുകയും ഓർമ്മയായി മാറുമ്പോൾ തിരിച്ചങ്ങോട്ട് തന്നെ പോകാൻ  കഴിഞ്ഞെങ്കിൽ  എന്ന് കൊതിക്കുകയും ചെയ്യുന്ന ഒരു കാലമുണ്ടാകും എല്ലാവരുടെയും ജീവിതത്തിൽ. ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന നെല്ലിക്ക പോലെ ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു കാലം'. P 81




 

Friday, August 29, 2025

പറന്നിറങ്ങിയ മാവേലിയും വിശന്നലഞ്ഞ വാമനനും

പൂക്കളമൊരുക്കാൻ 

വർണ്ണപ്പൂക്കൾ വാങ്ങാനാണ് 

ചൈനാ ബസാറിലേക്ക്

പുറപ്പെട്ടത്.


വഴി നീളെ തിരക്കായതിനാൽ 

വാഹനം നിർത്തി

കാൽ നടയായി.


ആൾക്കൂട്ടം തിക്കും തിരക്കുമായി 

നിരത്ത് നിറഞ്ഞു.

മുന്നോട്ടു നീങ്ങാൻ ഏറെ 

പ്രയാസപ്പെട്ടു.


മാവേലി വന്നിറങ്ങുന്ന 

ഹെലികോപ്റ്ററും കാത്തുനിന്ന ജനം 

മൈതാനം നിറഞ്ഞ്

റോഡിലേക്ക് ഇറങ്ങിയതാണത്രേ...!


കാലുകുത്താൻ 

ഇടമില്ലാത്തിടത്ത്

മാവേലിയെ തെരഞ്ഞ് നടന്ന വാമനൻ

വിശപ്പടക്കാൻ 

അന്വേഷിച്ച് അന്വേഷിച്ച്

ചെന്നെത്തിയത് ഒരു 

കുഴിമന്തിക്കടയിൽ...!