Sunday, May 17, 2026

ഹൈഡ്രേഞ്ചിയ (നോവൽ) | ലാജോ ജോസ്.

 

വായന: മുസ്തഫ മണ്ണാർക്കാട്

മാതൃഭൂമി ബുക്സ്, 2025. പേജ് 262, വില Rs. 330.



വീടിന് പുറത്തുനിന്ന് റെക്കോർഡ് ചെയ്തതായി തോന്നിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് കോട്ടയം പോലീസ് മേധാവിയുടെ ഇ-മെയിലിലേക്ക് വരുന്നു. വീടിനകത്ത് ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നതും ഉറങ്ങാൻ പോവുന്നതുമൊക്കെയാണ് വീഡിയോയിൽ. അടുത്ത ദിവസം രാവിലെ അവർ കൊല്ലപ്പെട്ടതായി അറിയുന്നു. വളരെ ക്രൂരമായി റേപ്പ് ചെയ്യപ്പെട്ട് കൊല്ലപ്പെട്ട നിലയിൽ ബെഡ്റൂമിൽ ആയിരുന്നു ബോഡി. ബെഡിൽ നിറയെ പിങ്ക് നിറമുള്ള ഹൈഡ്രേഞ്ചിയ പൂക്കൾ വിതറിയിരുന്നു. സമാനമായ കൊലപാതകങ്ങൾ നഗരത്തിൽ തുടരെത്തുടരെ ഉണ്ടാവുന്നു. എല്ലാറ്റിനും മുന്നേ വീഡിയോ ഇമെയിൽ അയക്കുന്നു, റേപ്പ്ഹൈഡ്രേഞ്ചിയ പൂക്കൾ. ചൈത്രാമാധവൻ, ലിയാ ഫാത്തിമ, ഓവിയ കൃഷ്ണൻ, ഹരിത മേനോൻ, ഇഷ തെരേസ കവിത എസ് നായർ, ടോം.... അങ്ങനെ കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് നീളുന്നു. പോലീസിന് യഥാർത്ഥ പ്രതിയെ പിടികൂടാൻ കഴിയുന്നില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു ബംഗാളിയെ കണ്ടെത്തി പിടികൂടി  ജയിലിൽ അടച്ചു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം വീണ്ടും സമാന കൊലപാതകം ആവര്ത്തിക്കുന്നു. ഇത് പോലീസിനെ   വല്ലാതെ ആശയക്കുഴപ്പത്തിൽ ആക്കി.

അലി ഇമ്രാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ, അലി ആൻഡ് അസോസിയേറ്റ് (AAA) എന്ന തന്റെ പ്രൈവറ്റ് കുറ്റാന്വേഷണ ഏജൻസി വഴി  സമാന്തരമായി കേസ് അന്വേഷിക്കുന്നു. ആദ്യ കുറ്റാന്വേഷണ നോവൽ കൊണ്ട് തന്നെ പ്രശസ്തയായ എസ്തർ  എന്ന ചെറുപ്പക്കാരി ജേർണലിസ്റ് അലി ഇമ്രാന്റെ ഗ്രൂപ്പിൽ ഇൻവെസ്റ്റിഗേറ്ററായി എത്തുന്നു. അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിന്റെ പേരിൽ സർവീസിൽ നിന്നും പുറത്താക്കപ്പെട്ട എ.എസ്‌.പി. ഷാരൺ തോമസ്, അലി ഇമ്രാന്റെ സഹപ്രവർത്തകർ എന്നിവർ ചേർന്ന് പ്രതിയെ കണ്ടെത്താൻ ശ്രമിക്കുന്നു. കഥാന്ത്യത്തിൽ അന്വേഷണത്തിൽ ഏർപ്പെട്ട ഷാരണും, എസ്തറും     കൊലപാതകയുടെ ഇരകളാകുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരാൾ പ്രതിയായി അവസാനഭാഗത്ത് നോവലിൽ പ്രത്യക്ഷപ്പെടുന്നു.

ആദ്യാവസാനം ഉദ്വോഗം  നിറഞ്ഞ ഒരു കുറ്റാന്വേഷണ നോവൽ ആണ് ഹൈഡ്രേഞ്ചിയ. അവസാന അധ്യായത്തിലെ ട്വിസ്റ്റ് വായനക്കാരെ സംതൃപ്തരാക്കും. ലാജോ  ജോസിന്റെ നോവൽ എഴുത്തിലെ കയ്യടക്കം അഭിനന്ദനം അർഹിക്കുന്നു. മാതൃഭൂമി ബുക്സ് ആണ് പ്രസാധനം.