Sunday, May 17, 2026

ഹൈഡ്രേഞ്ചിയ (നോവൽ) | ലാജോ ജോസ്.

 

വായന: മുസ്തഫ മണ്ണാർക്കാട്

മാതൃഭൂമി ബുക്സ്, 2025. പേജ് 262, വില Rs. 330.



വീടിന് പുറത്തുനിന്ന് റെക്കോർഡ് ചെയ്തതായി തോന്നിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് കോട്ടയം പോലീസ് മേധാവിയുടെ ഇ-മെയിലിലേക്ക് വരുന്നു. വീടിനകത്ത് ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നതും ഉറങ്ങാൻ പോവുന്നതുമൊക്കെയാണ് വീഡിയോയിൽ. അടുത്ത ദിവസം രാവിലെ അവർ കൊല്ലപ്പെട്ടതായി അറിയുന്നു. വളരെ ക്രൂരമായി റേപ്പ് ചെയ്യപ്പെട്ട് കൊല്ലപ്പെട്ട നിലയിൽ ബെഡ്റൂമിൽ ആയിരുന്നു ബോഡി. ബെഡിൽ നിറയെ പിങ്ക് നിറമുള്ള ഹൈഡ്രേഞ്ചിയ പൂക്കൾ വിതറിയിരുന്നു. സമാനമായ കൊലപാതകങ്ങൾ നഗരത്തിൽ തുടരെത്തുടരെ ഉണ്ടാവുന്നു. എല്ലാറ്റിനും മുന്നേ വീഡിയോ ഇമെയിൽ അയക്കുന്നു, റേപ്പ്ഹൈഡ്രേഞ്ചിയ പൂക്കൾ. ചൈത്രാമാധവൻ, ലിയാ ഫാത്തിമ, ഓവിയ കൃഷ്ണൻ, ഹരിത മേനോൻ, ഇഷ തെരേസ കവിത എസ് നായർ, ടോം.... അങ്ങനെ കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് നീളുന്നു. പോലീസിന് യഥാർത്ഥ പ്രതിയെ പിടികൂടാൻ കഴിയുന്നില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു ബംഗാളിയെ കണ്ടെത്തി പിടികൂടി  ജയിലിൽ അടച്ചു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം വീണ്ടും സമാന കൊലപാതകം ആവര്ത്തിക്കുന്നു. ഇത് പോലീസിനെ   വല്ലാതെ ആശയക്കുഴപ്പത്തിൽ ആക്കി.

അലി ഇമ്രാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ, അലി ആൻഡ് അസോസിയേറ്റ് (AAA) എന്ന തന്റെ പ്രൈവറ്റ് കുറ്റാന്വേഷണ ഏജൻസി വഴി  സമാന്തരമായി കേസ് അന്വേഷിക്കുന്നു. ആദ്യ കുറ്റാന്വേഷണ നോവൽ കൊണ്ട് തന്നെ പ്രശസ്തയായ എസ്തർ  എന്ന ചെറുപ്പക്കാരി ജേർണലിസ്റ് അലി ഇമ്രാന്റെ ഗ്രൂപ്പിൽ ഇൻവെസ്റ്റിഗേറ്ററായി എത്തുന്നു. അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിന്റെ പേരിൽ സർവീസിൽ നിന്നും പുറത്താക്കപ്പെട്ട എ.എസ്‌.പി. ഷാരൺ തോമസ്, അലി ഇമ്രാന്റെ സഹപ്രവർത്തകർ എന്നിവർ ചേർന്ന് പ്രതിയെ കണ്ടെത്താൻ ശ്രമിക്കുന്നു. കഥാന്ത്യത്തിൽ അന്വേഷണത്തിൽ ഏർപ്പെട്ട ഷാരണും, എസ്തറും     കൊലപാതകയുടെ ഇരകളാകുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരാൾ പ്രതിയായി അവസാനഭാഗത്ത് നോവലിൽ പ്രത്യക്ഷപ്പെടുന്നു.

ആദ്യാവസാനം ഉദ്വോഗം  നിറഞ്ഞ ഒരു കുറ്റാന്വേഷണ നോവൽ ആണ് ഹൈഡ്രേഞ്ചിയ. അവസാന അധ്യായത്തിലെ ട്വിസ്റ്റ് വായനക്കാരെ സംതൃപ്തരാക്കും. ലാജോ  ജോസിന്റെ നോവൽ എഴുത്തിലെ കയ്യടക്കം അഭിനന്ദനം അർഹിക്കുന്നു. മാതൃഭൂമി ബുക്സ് ആണ് പ്രസാധനം.

Friday, April 3, 2026

നനയുവാൻ ഞാൻ കടലാവുന്നു / നിമ്ന വിജയ്.

നിമ്ന വിജയ് എന്ന യുവ എഴുത്തുകാരിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം. 26 കുറിപ്പുകളിലായി ചെറുപ്പകാലത്ത് കോഴിക്കോട്ടെ ഉൾനാടൻ ഗ്രാമ ജീവിതത്തെക്കുറിച്ചും പഠനത്തിനും ജോലിക്കുമായി പോയ ഹൈദരാബാദിലെയും മുംബൈയിലെയും ജീവിതത്തെക്കുറിച്ചും കണ്ടുമുട്ടിയ വ്യക്തികളെക്കുറിച്ചും എഴുതിയിരിക്കുന്നു. ജീവിതത്തിലെ കൊച്ചു കൊച്ചു അനുഭവങ്ങൾ പോലും തന്റെ ഹൃദ്യമായ രചനകൾ കൊണ്ട് വായനക്കാരന്റെ ഇഷ്ടം നേടിയെടുക്കാൻ പുസ്തകത്തിന്  സാധിക്കുന്നുണ്ട്. 


മുംബൈയിലെ താമസ സ്ഥലത്തിനടുത്തുള്ള ഒരു ഗ്രൗണ്ടിൽ വൈകുന്നേരങ്ങളിൽ പേരക്കുട്ടികളുമായി നടക്കാൻ ഇറങ്ങുന്ന തമിഴ്നാട്ടുകാരായ വൃദ്ധ ദമ്പതികളെക്കുറിച്ചും അവരുടെ പരസ്പര സ്നേഹത്തെക്കുറിച്ചും  പറയുന്ന ആദ്യ അധ്യായമായ 'മഞ്ഞപ്പൂക്കൾ', രാജസ്ഥാനിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച ശിവാനി പട്ടേൽ എന്ന ഡയാന ലിസി പേരാമ്പ്ര ബസ് സ്റ്റാൻഡിലെ റോഡിന് അരികിൽ ചെരിപ്പ് കുത്തിയായി ജീവിതത്തോട് മല്ലടിക്കുന്നതും ജീവിതം തിരിച്ചുപിടിക്കുന്നതുമായ കഥ പറയുന്ന 'തെരുവിൽ ചെരുപ്പ് തുന്നുന്ന ദൈവം', പ്രണയത്തിൽ പലവട്ടം തോറ്റുപോയ മുംബൈയിലെ ഹോസ്റ്റൽ മേറ്റ് ലതികയുടെ കഥ പറയുന്ന 'തോറ്റു പോയവരുടെ സത്യം' തുടങ്ങിയ അധ്യായങ്ങൾ വായനക്കാരന്റെ മനസ്സുകളിൽ എന്നും മായാതെ നിലനിൽക്കും. 


"നിമ്ന  കണ്ട കാഴ്ചകളും,  വെന്ത വേനലുകളും, കൊണ്ട മഴകളുമാണ് ഈ പുസ്തകത്തിൻറെ കാതൽ" എന്ന് പ്രസാദകൻ ബാലുശ്ശേരി എഴുതുന്നു. നിമ്നയുടെ ജീവിതാനുഭവങ്ങൾ വായനക്കാരന്റെ കൂടി അനുഭവങ്ങളായി മാറുന്ന പല സന്ദർഭങ്ങളും ഈ പുസ്തകത്തിൽ കാണാം.


നിമ്ന വിജയ് (2023 ). നനയുവാൻ ഞാൻ കടലാവുന്നു. കോഴിക്കോട്:  മാൻ കൈൻഡ് പബ്ലിക്കേഷൻസ്. 12e, P168  Rs 299


'മറ്റൊരാളുടെ മരണം സ്വന്തം ജീവിതമായി ചേർത്തുവയ്ക്കുമ്പോഴാണ് ആ വേദനയുടെ തീവ്രത നാം ശരിക്കും അനുഭവിച്ചറിയുന്നത്. മരണത്തിനു ശേഷവും നമ്മെക്കുറിച്ച് ഓർക്കുമ്പോൾ മറ്റൊരാളുടെ കണ്ണു നിറയുന്നത് നാം അവർക്ക് നൽകിയ സന്തോഷങ്ങളുടെയും, സ്നേഹത്തിന്റെയും ഓർമ്മയിൽ ആവണം. അതിലും മനോഹരമായി എങ്ങനെയാണ് ഒരു മനുഷ്യന് മരണത്തെയും തോൽപ്പിച്ച് ജീവിക്കാൻ കഴിയുന്നത്?'. P27


'ഭൂമിയിലെ ഏറ്റവും വലിയ സത്യമാണ് അമ്മ. സ്വയം ഉരുകി നമുക്ക് വെളിച്ചമാകുന്നവർ. ജീവിതത്തിൽ ആരൊക്കെ നഷ്ടം ആയാലും അമ്മയില്ലാതാകുമ്പോൾ മാത്രമാണ് നമ്മൾ ശരിക്കും അനാഥരാകുന്നത്'. P66


'അനുഭവിക്കുമ്പോൾ ഒന്നു വേഗം കടന്നുപോകാൻ ആഗ്രഹിക്കുകയും ഓർമ്മയായി മാറുമ്പോൾ തിരിച്ചങ്ങോട്ട് തന്നെ പോകാൻ  കഴിഞ്ഞെങ്കിൽ  എന്ന് കൊതിക്കുകയും ചെയ്യുന്ന ഒരു കാലമുണ്ടാകും എല്ലാവരുടെയും ജീവിതത്തിൽ. ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന നെല്ലിക്ക പോലെ ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു കാലം'. P 81